കുവൈത്തില്‍ വിസയും ജോലിയുമില്ലാതെ ഒന്നര വര്‍ഷത്തിലേറെയായി ദുരിതമനുഭവിക്കുന്ന മലയാളി നഴ്‌സുമാര്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. ഇന്ത്യയില്‍ നിന്നുള്ള വിവിധ ഏജന്‍സികള്‍ മുഖേന 2016 ഏപ്രില്‍ മാസത്തിലെത്തിയവരാണിവര്‍.

ആരോഗ്യ മന്ത്രാലയത്തിന്റെ വിസയിലെത്തി ജോലി ഇല്ലാതെ കഴിയുന്ന 58 നഴ്‌സുമാരാണ് ദുരിതത്തിലായിരിക്കുന്നത്. ഇതില്‍ 41 പേരുടെ വിവരങ്ങളാണ് ഇന്ന് എംബസിയില്‍ നേരിട്ടെത്തി ഇവരില്‍ ഉള്‍പ്പെട്ട 20ല്‍ അധികം നഴ്‌സുമാര്‍ നല്‍കിയത്. ഇന്ത്യയില്‍ നിന്നുള്ള 11 ഏജന്‍സികള്‍ വഴി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ വന്നാതാണ് ഇവര്‍. ഇതില്‍ 23 പേര്‍ക്ക് ഒരു വര്‍ഷത്തേക്ക് വിസ അടിച്ചിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് അതുപോലുമുണ്ടായിട്ടില്ല.

58ല്‍ ഒരു പുരുഷ നഴ്‌സുമാത്രമാണുള്ളത്. ഫര്‍വാനിയായില്‍, മിനിസ്ട്രി തന്നെ ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏജന്റുമാരും കുവൈത്തിലെ അവരുടെ ഓഫീസുകളില്‍ ബന്ധപ്പെടുന്നതിനൊപ്പം,ആരോഗ്യ മന്ത്രാലയം അധികൃതരെയും കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. കുടാതെ, ജൂലൈ 15ന് ആരോഗ്യ വകുപ്പ് മന്ത്രിക്ക് വിഷയം ചൂണ്ടിക്കാണിച്ച് കത്ത് അയച്ചിട്ടും നടപടികളെന്നുമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ എംബസിയേ സമീപിച്ചത്.

ജോലിയില്ലാതെ ദുരിതത്തില്‍ കഴിയുന്ന ഇവരില്‍ ചിലരെ കൊണ്ടു വന്ന കുവൈത്തിലെ ഒരു സ്വകാര്യ കമ്പനിക്ക് തന്നെയായിരുന്നു കഴിഞ്ഞ മാസം ആരോഗ്യമന്ത്രാലയം ഇന്ത്യയില്‍ നിന്ന് 670 നഴ്‌സുമാരെ കൊണ്ടു വരാനുള്ള അനുവാദം നല്‍കിയത്. ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെ കഴിയുന്ന നൂറ് കണക്കിന് നഴ്‌സുമാരുടെ വിഷയം ചൂണ്ടിക്കാട്ടി കുവൈത്ത് നഴ്‌സസ് അസോസിഷേന്‍ രംഗത്ത് വന്നതോടെ മന്ത്രി ഇടപ്പെട്ട് ഇന്ത്യയില്‍ നിന്ന് 2010 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള തീരുമാനം താല്‍ക്കാലികമായി മാറ്റവച്ചതായും പ്രസ്താവനയില്‍ അറിയിച്ചരുന്നു.

വിഷയം കുവൈത്ത് ആരേഗ്യ മന്ത്രാലയം അധികൃതരുെട ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എംബസി ലേബര്‍ വിഭാഗം അധികൃതര്‍ പിന്നീട് 'ഏഷ്യാനെറ്റ് ന്യൂസി'നോട് പറഞ്ഞു.