ഈ വര്‍ഷം ആദ്യപകുതിയില്‍ രാജ്യത്ത് 35,695 വാഹനാപകടങ്ങളുണ്ടായതായും ഇതില്‍പ്പെട്ട് 305 പേര്‍ മരിച്ചതായും ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുള്ളത്. അപകടങ്ങളെത്തുടര്‍ന്നുള്ള മരണനിരക്കില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മൂന്നു ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 

ബോധവത്കരണവും റോഡ് സുരക്ഷാ പ്രചാരണങ്ങളുമാണ് അപകടനിരക്ക് കുറയാന്‍ കാരണമെന്ന് റിലേഷന്‍സ് ആന്‍ഡ് മീഡിയ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ആദെല്‍ അല്‍ ഹഷാഷ് പറഞ്ഞു. ബോധവല്‍ക്കരണത്തില്‍ പ്രധാനമായി ഉദ്ദേശിക്കുന്നത് ഇതാണ്- ഗതാഗത നിയമങ്ങളെ ബഹുമാനിക്കുക, സിഗ്‌നലുകള്‍ ഉപയോഗിച്ച് സുരക്ഷിതമായ നിയന്ത്രണങ്ങള്‍ പാലിക്കുക, മുന്‍പില്‍ പോകുന്ന വാഹനങ്ങളുമായി നിയന്ത്രിത അകലം പാലിക്കുക, മറ്റു വാഹന ഉപയോക്താക്കളോട് പുഞ്ചിരിയോടെ ഇടപെടുക തുടങ്ങിയ സംസ്‌കാര സമ്പന്നമായ രീതികള്‍
പരിശീലിക്കാനും പ്രവര്‍ത്തിപഥത്തിലെത്തിക്കാനും എല്ലാ വാഹന ഉപയോക്താക്കളെയും തയാറാക്കുകയാണ് ലക്ഷ്യം. കൂടാതെ, സീറ്റുബെല്‍റ്റുകള്‍ ധരിക്കണമെന്നും ഡ്രൈവിംഗ് സമയത്ത് മൊബൈല്‍ഫോണ്‍ ഉപയോഗം ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിട്ടുണ്ട്.