കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര കായിക സംഘടനകള്‍ കുവൈറ്റിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഡിസംബര്‍ ആദ്യ ആഴ്ചയോടെ നീങ്ങുമെന്ന് സൂചന. കുവൈറ്റ് സ്പോര്‍ട്സ് അധികൃതരും അന്താരാഷ്ട്ര സ്പോര്‍ട്സ് അധികാരികളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

രണ്ടര വര്‍ഷം മുമ്പാണ് കുവൈത്തിനെ ഫിഫ, ഒളിമ്പിക്് കമ്മിറ്റി തുടങ്ങിയ സംഘടനകള്‍ അന്താരാഷ്്രട മല്‍സരങ്ങളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്. 2012 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ സ്പോര്‍ട്സ് വിഷയങ്ങളില്‍ സര്‍ക്കാരിന് ഇടപെടാമെന്ന നിലയിലേക്ക് നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയെന്നാരോപിച്ചായിരുന്നു ഇത്. 

വിലക്കിനെ തുടര്‍ന്ന്, സര്‍ക്കാര്‍ കഴിഞ്ഞ കാലങ്ങളില്‍ അന്താരാഷ്ട്ര കായിക സംഘടനകളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം മാറ്റവും വരുത്തി. അതിന്ശേഷം, അന്താരാഷ്ട്ര സംഘടനകളുമായി സജീവമായി ചര്‍ച്ച നടത്തി വരികയുമാണ് കുവൈത്ത്. ഖത്തറാണ് ചര്‍ച്ചകള്‍ ഏകോപിപ്പിക്കുന്നത്. ചര്‍ച്ചകളില്‍ തീരുമാനമാകുമെന്നും അന്താരാഷ്ട്ര മത്സരങ്ങളില്‍ ഉടന്‍തന്നെ കുവൈറ്റിനും പ്രാതിനിധ്യം ഉറപ്പാകുമെന്നുമാണ് അന്താരാഷ്ട്ര കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുള്ളത്. അതുപോലെതന്നെ, 2022 ല്‍ നടക്കുന്ന ഫിഫ ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തര്‍, കുവൈറ്റിനെയും സഹ ആതിഥേയ രാജ്യമാക്കാന്‍ നിര്‍ദേശിച്ചിതായും റിപ്പോര്‍ട്ടുണ്ട്.