കുവൈറ്റ് സിറ്റി: കുവൈത്തില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ അഞ്ച് ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്ന വിദേശികളെ നാടുകടത്തുന്നതിനുള്ള നിര്‍ദേശം ഗതാഗത മന്ത്രാലയം ആഭ്യന്തര മന്ത്രിയക്ക് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. നിര്‍ദേശം നിയമ വിദഗ്ധര്‍ വിശദമായി പരിശോധിക്കുകയാണന്ന് പ്രദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവില്‍ ചുവപ്പ് സിഗ്‌നല്‍ മറികടക്കല്‍, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍ തുടങ്ങിയ ഗുരുതര ഗതാഗത നിയമ ലംഘകരെ നടുകടത്താന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. അതുകൂടാതെ നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിര്‍ദേശം ഗതാഗത മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ ഷുവൈയ് ആഭ്യന്തര മന്ത്രി ഷേഖ് ഖാലിദ് അല്‍ ജാറഹിന് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുള്ളത്.

സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള ഡ്രൈവിങ്, വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗം, നടപ്പാതകളിലും കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് എണ്ണം നിശ്ചയിച്ചിരിക്കുന്നത്. വിദേശികള്‍ അഞ്ചാമത്തെ ഗതാഗത നിയമലംഘനം നടത്തുന്നതോടെ അയാളുടെ റെസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നത് ഓട്ടോമാറ്റിക്കായി കമ്പ്യൂട്ടര്‍ സംവിധാനം തടയും. 

പിന്നീട് പ്രസ്തുത വ്യക്തിയെ അറസ്റ്റ് ചെയ്ത് നാടുകടത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറുമെന്നാണ് ഉന്നത കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രദേശിക അറബ് പത്രംറിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ചു വര്‍ഷത്തിനുശേഷം വീണ്ടും പുതുതായി നിയമലംഘനങ്ങള്‍ രേഖപ്പെടുത്താനും മന്ത്രിക്കു സമര്‍പ്പിച്ച നിര്‍ദേശത്തിലുണ്ട്. കഴിഞ്ഞ മാസം 29-മുതല്‍ രാജ്യത്തെ നടപ്പാതകളിലും പാര്‍ക്ക് ചെയ്യുന്ന വാനങ്ങളും, സീറ്റ് ബെല്‍റ്റ് ധരിക്കാതെ മുന്നില്‍ ഇരിക്കുന്നവരുടെ വാഹനങ്ങളും രണ്ട് മാസം വരെ പിടിച്ച് വയ്ക്കാനും അധികൃതര്‍ തീരുമാനിച്ചിരുന്നു.