കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഇന്ന് മുതല്‍ കനത്ത ശിക്ഷ ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അറിയിച്ചു. കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് പിഴയോടെപ്പം,വാഹനങ്ങള്‍ രണ്ട് മാസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.

സുഗമമായി ഗതാഗതം നിയന്ത്രിക്കുന്നുതിനും വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ ലംഘന കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയമത്തിലെ 169 ാം വകുപ്പ് കര്‍ശനമായി നടപ്പാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗതകാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ ഷൊവായ് വ്യക്തമാക്കി. കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുന്ന മേഖലകളിലും നടപ്പാതകളിലും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നത് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന് ഇന്നുമുതല്‍ പ്രാബല്യത്തിലാക്കിയിട്ടുണ്ട്.

നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ രണ്ടുമാസത്തേക്ക് കണ്ടുകെട്ടും. ഉടമസ്ഥരില്‍നിന്ന് 15 ദിനാര്‍ വരെ പിഴയായും ഈടാക്കും. വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ 247 ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. പാര്‍ക്കുചെയ്തിരിക്കുന്ന സ്ഥലങ്ങളില്‍നിന്ന് വാഹനങ്ങള്‍ മാറ്റുന്നതിന് പത്തു ദിനാറും അവ സൂക്ഷിക്കുന്നതിന് പ്രതിദിനം ഒരു ദിനാര്‍ വീതവും വാഹന ഉടമസ്ഥനില്‍നിന്ന് ഈടാക്കും. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തേക്ക് തൂക്കിക്കൊണ്ടുപോകുമ്പോഴുണ്ടാകുന്ന നാശനഷ്‌ടങ്ങള്‍ക്ക് ഗതാഗത വകുപ്പിന് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്ന് 208, 210-ാം വകുപ്പുകള്‍ വ്യക്തമാക്കുന്നു.

നിയമം കര്‍ശനമായി നടപ്പാക്കുന്നതു സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ പ്രചാരണ പരിപാടികള്‍ നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗതാഗത അച്ചടക്കം നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ കഴിഞഞ് ദിവസങ്ങളിലായി നടത്തിയ സുരക്ഷാ പരിശോധനകളില്‍ 4,411 നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. മോട്ടോര്‍ സൈക്കിളുകള്‍ ഉള്‍പ്പെടെ 207 വാഹനങ്ങള്‍ കണ്ടുകെട്ടി. വാഹനങ്ങള്‍ ഓടിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത ഏഴുപേരെയും മറ്റ് നിയമലംഘനങ്ങള്‍ നടത്തിയ 46 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.