കുവൈത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ വിസ നിയമങ്ങള്‍ ലംഘിച്ച 337 കമ്പനികളെ വിചാരണ ചെയ്യാന്‍ ശുപാര്‍ശ നല്‍കിയതായി തൊഴില്‍-സാമൂഹിക കാര്യ വകുപ്പ്. 38 കമ്പനി അധികൃതര്‍ക്കെതിരെ കോടതി വിധി വന്നതായി മന്ത്രി അറിയിച്ചു.

വിസാ കച്ചവടം അടക്കമുള്ള ലംഘനങ്ങളുടെ ഭാഗമായി 38 കമ്പിനി അധികാരികള്‍ക്കെതിെര കോടതി ഉത്തരവ് വന്നിട്ടുണ്ട്.കൂടാതെ,വിസാ നിയമം ലംഘിച്ച 337 കമ്പനികളെ വിചാരണ ചെയ്യാനും ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് തൊഴില്‍-സാമൂഹിക കാര്യവകുപ്പ് മന്ത്രി ഹിന്ദ് അല്‍ സബീഹ് വ്യക്തമാക്കി. 2015,2016-2017 കാലയളവിലെ കണക്കാണിത്.ചില കമ്പനികള്‍ക്ക് 90,000 ദിനാറിലധികം പിഴയടയ്ക്കാനും കോടതി വിധിച്ചിട്ടുണ്ട്.

നിയമ ലംഘിച്ച് പ്രവര്‍ത്തിപ്പിച്ച സ്ഥാപനത്തിലെ ഒരു തൊഴിലാളിക്ക് ആയിരം ദിനാര്‍ എന്ന നിരക്കിലാണ് പിഴ കോടതി നിശ്ചയിച്ചിരിക്കുന്നത്. കോടതിക്കു കൈമാറിയ കേസ് ഫയലുകള്‍ മന്ത്രാലയം ക്ലോസു ചെയ്യുന്ന പുതിയ പദ്ധതി ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി. നിയമം കര്‍ശനമാക്കുന്നതിനാല്‍ ലംഘകര്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടയ്ക്കപ്പെടുക വഴി, തൊഴില്‍വിപണിയെ നിയന്ത്രിക്കുന്നതിനാണ് പുതിയ നിര്‍ദേശങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്നതിനുള്ള സുപ്രധാന തീരുമാനങ്ങള്‍മൂലം കാര്‍ഷിക മേഖലയില്‍ ഏഴായിരത്തോളം വിദേശികളെ തൊഴിലാളികളെ കുറച്ചു. മത്സ്യബന്ധനം, സര്‍ക്കാര്‍ കരാറുകള്‍ തുടങ്ങിയ മറ്റു മേഖലകളിലും സുപ്രധാനമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ അടുത്തുതന്നെ പ്രസിദ്ധപ്പെടുത്തുന്ന സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു.