ഇന്നലെ രാവിലെ 11.50ന് ശസ്ത്രക്രിയയിലൂടെ തന്‍റെ ഇരട്ട പെണ്‍ കുഞ്ഞുങ്ങള്‍ ഈ ലോകത്തേക്ക് പിറന്ന് വീണപ്പോള്‍ വാഹനാപകടത്തില്‍ കെ.വി. സുധാകരന്‍ വിടപറഞ്ഞിട്ട് കൃത്യം പറഞ്ഞാല്‍ ഒരു വര്‍ഷവും 29 ദിവസവും പൂര്‍ത്തിയായിരുന്നു

കണ്ണൂര്‍: ഇപ്പോള്‍ മറ്റൊരു ലോകത്തിരുന്ന് സുധാകരേട്ടന്‍ ചിരിക്കുന്നുണ്ടാകും, തന്‍റെ ചോരയില്‍ ഒരു കുഞ്ഞ് എന്ന സ്വപ്നം യാഥാര്‍ഥ്യമാകും മുമ്പ് ജീവനെ വിധി തട്ടിപ്പറിച്ചെങ്കിലും അങ്ങനെ എല്ലാം ഉപേക്ഷിച്ച് പോകാന്‍ സുധാകരേട്ടന് കഴിയില്ലല്ലോ..!

കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ പ്രവസമുറിയുടെ പുറത്ത് അച്ഛാനാകാന്‍ പോകുന്ന എല്ലാവര്‍ക്കുമുള്ള സമര്‍ദവുമായി വരാന്തയിലൂടെ ആ എഴുത്തുകാരന്‍ നടന്നിട്ടുമുണ്ടാകും. ഇന്നലെ രാവിലെ 11.50ന് ശസ്ത്രക്രിയയിലൂടെ തന്‍റെ ഇരട്ട പെണ്‍ കുഞ്ഞുങ്ങള്‍ ഈ ലോകത്തേക്ക് പിറന്ന് വീണപ്പോള്‍ വാഹനാപകടത്തില്‍ കെ.വി. സുധാകരന്‍ വിടപറഞ്ഞിട്ട് കൃത്യം പറഞ്ഞാല്‍ ഒരു വര്‍ഷവും 29 ദിവസവും പൂര്‍ത്തിയായിരുന്നു.

2017 ഓഗസ്റ്റ് 15ന് നിലമ്പൂരിലുണ്ടായ വാഹനാപകടത്തിലാണ് തലശേരി ബ്രണ്ണന്‍ കോളജ് മലയാള വിഭാഗം അസിസ്റ്റന്‍റ് പ്രഫസര്‍ കെ.സി. സുധാകരന്‍ മരിച്ചത്. ഭാര്യ ഷില്‍നയുടെ ഗര്‍ഭധാരണത്തിനുള്ള ചികിത്സക്കിടയായിരുന്നു മരണം.

ശേഖരിച്ച് വച്ചിരുന്ന സുധാരന്‍റെ ബീജം ഉപയോഗിച്ച് ഐവിഎഫ് (ഇന്‍വിട്രോ ഫെര്‍ട്ടിലെെസേഷന്‍) ചികിത്സയിലൂടെയാണ് ഷില്‍ന രണ്ട് കുരുന്നുകള്‍ക്ക് ജന്മം നല്‍കിയത്. കണ്ണൂരിലെ ഡോ. ഷെെജസ് നായരുടെ മേല്‍നോട്ടത്തിലായിരുന്നു ഷില്‍നയുടെ ചികിത്സ.

പിന്നീട് പ്രസവത്തിനായി കൊയിലി ആശുപത്രിയിലേക്ക് മാറ്റി. 2006 ഏപ്രില്‍ 22നായിരുന്നു പെരുമ്പടവിന് സമീപം എളയാട്ടെ കുഞ്ഞിരാമന്‍റെയും ഓമനയുടെയും മകന്‍ കെ.വി. സുധാകരനും പേരാവൂര്‍ പി.വി. പവിത്രന്‍റെയും പുഷ്പവല്ലിയുടെയും മകള്‍ ഷില്‍നയും പ്രണയിച്ച് വിവാഹിതരായത്.

അന്ന് മാധ്യമ പ്രവര്‍ത്തകനായിരുന്ന സുധാകരന്‍ പിന്നീട് അധ്യാപകവൃത്തിയിലേക്ക് കടന്നു. 2016ലും 2017 ആദ്യവും ഐവിഎഫ് വഴി ഷില്‍ന ഗര്‍ഭം ധരിച്ചെങ്കിലും അവരുടെ സ്വപ്നങ്ങള്‍ പൂവണിഞ്ഞില്ല. ചികിത്സയുടെ ഭാഗമായി സുധാകരന്‍റെ ബീജം കോഴിക്കോട് എആര്‍എംസിയില്‍ സൂക്ഷിച്ചിരുന്നു.

ഇപ്പോള്‍ അത് ഉപയോഗിച്ചാണ് ഐവിഎഫ് വഴി ഷില്‍ന രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. സുധാകരന്‍റെ മരണശേഷം ഉയര്‍ന്ന എല്ലാ എതിര്‍പ്പുകളെയും മറികടന്നാണ് ഷില്‍ന മൂന്നാമതും ഐവിഎഫ് പരീക്ഷണത്തിന് മുതിര്‍ന്നത്.

വീട്ടുകാരുടെ പിന്തുണയോടെ നടത്തിയ ആ ശ്രമം വിജയിക്കുമ്പോള്‍ സുധാകരന്‍റെ ഏറ്റവും വലിയ സ്വപ്നമാണ് യാഥാര്‍ഥ്യമായത്. 2017ല്‍ ജോലിയുടെ ഭാഗമായി തേഞ്ഞിപ്പലത്തെത്തിയതായിരുന്നു സുധാകരന്‍.

പിന്നീട് സുഹൃത്തുക്കള്‍ക്കൊപ്പം നിലമ്പൂരിലേക്ക് യാത്ര പോയി. ഭാര്യയുടെ ചികിത്സ സംബന്ധിച്ച കാര്യത്തിനായി എത്രയും വേഗം നാട്ടിലെത്തണമെന്ന് അറിയിപ്പ് ലഭിച്ച സുധാകരന്‍ കോഴിക്കോട്ടേക്ക് യാത്രം പുറപ്പെടാന്‍ വണ്ടി പിടിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.