നിലവില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്കൊപ്പം പാരീസ് സെന്റ് ജെര്‍മനിലാണ്(പിഎസ്ജി) എംബാപ്പെ കളിക്കുന്നത്.

മോക്സോ: അര്‍ജന്റീനക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇരട്ട ഗോളുമായി തിളങ്ങിയ കെയലന്‍ എംബാപ്പെയെ ലോകകപ്പിനുശേഷം ആരാധകര്‍ക്ക് എവിടെയാണ് കാണാനാകുക. നിലവില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്കൊപ്പം പാരീസ് സെന്റ് ജെര്‍മനിലാണ്(പിഎസ്ജി) എംബാപ്പെ കളിക്കുന്നത്. എന്നാല്‍ ലോകകപ്പിലെ പ്രകടനം എംബാപ്പെയെ ക്ലബ്ബ് ഫുട്ബോളില്‍ പൊന്നുംവിലയുള്ള താരമാക്കുമെന്ന് ഉറപ്പ്.

എംബാപ്പെക്കായി വമ്പന്‍മാര്‍ വല വിരിക്കുമ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യം തന്റെ ആരാധ്യപുരുഷനൊപ്പം പന്തു തട്ടാന്‍ എംബാപ്പെക്കാവുമോ എന്നാണ്. ആരാണ് എംബാപ്പെയുടെ ആരാധ്യപുരുഷനെന്നല്ലെ, മറ്റാരുമല്ല, സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ.കുട്ടിക്കാലം മുതലെ റൊണാള്‍ഡോയാണ് തന്റെ ഇഷ്ടതാരമെന്ന് എംബാപ്പെ പറയുന്നു.സ്വന്തം മുറിയില്‍ റൊണാള്‍ഡോയുടെ ചിത്രങ്ങള്‍കൊണ്ട് നിറച്ചിരിക്കുന്ന എംബാപ്പെയുടെ ചിത്രം ഇതിനകം സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു.

കുട്ടിക്കാലത്ത് റൊണാള്‍ഡോ കളിക്കുന്ന മത്സരങ്ങളുടെ വീഡിയോ ഇന്റര്‍നെറ്റില്‍ മണിക്കൂറുകളോളം കണ്ടിരിക്കുകയായിരുന്നു എംബാപ്പെയുടെ പ്രധാന വിനോദങ്ങളിലൊന്ന്.

ഈ വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ തന്റെ ആരാധ്യപുരുഷനെതിരെ എംബാപ്പെ കളിക്കുകയും ചെയ്തു. അതിന് മുമ്പ് റൊണാള്‍ഡോയെക്കുറിച്ച് എംബാപ്പെ പറഞ്ഞത്- കുട്ടിക്കാലം മുതലേ അദ്ദേഹം എന്റെ ആരാധ്യപുരുഷനാണ്. വാല്‍ഡെബെബാസ് സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹത്തെ നേരില്‍ക്കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചത്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ റയലിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ ആരാധനയെല്ലാം മാറ്റിവെച്ച് വിജയത്തിനായി കളിക്കും. അഞ്ച് ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയ ഒറു കളിക്കാരനില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്, എന്നായിരുന്നു.

പിഎസ്ജിയുമായി 2022വരെ എംബാപ്പെക്ക് കരാറുണ്ട്. എന്നാല്‍ ലോകഫുട്ബോളിലെ സൂപ്പര്‍താരങ്ങളെ പൊന്നുംവില കൊടുത്ത് സ്വന്തമാക്കാറുള്ള റയല്‍ ഇത്തവണ എംബാപ്പെക്കായി വലവീശുമെന്നുതന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.