മഹാദേവപുരത്തെ ഐ.പി ഇന്‍ഫ്യൂഷന്‍ സോഫ്റ്റ്‍വെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് പരാതി നല്‍കിയത്. കമ്പനിയിലെ സീനിയര്‍ മാനേജര്‍ ഭരത് ചന്ദ്രശേഖര്‍ തന്നെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്നായിരുന്നു പരാതി. കമ്പനിയില്‍ നല്‍കിയ പരാതി തള്ളിയതിനെ തുടര്‍ന്നാണ് തൊഴില്‍ വകുപ്പിന് അപ്പീല്‍ നല്‍കിയത്. യുവതിയുടെ നെയില്‍ പോളിഷിന്റെ നിറത്തെപ്പറ്റി മോശമായി കമന്റടിച്ചെന്നും തന്റെ വിരലുകളില്‍ സ്പര്‍ശിച്ചെന്നും പരാതിയിലുണ്ട്. സ്ഥാപനത്തില്‍ പുതുതായി ജോലിക്ക് ചേര്‍ന്ന ഒരാള്‍ പരാതിക്കാരിയെ കണ്ട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഇവിടെത്തന്നെ ജോലി ചെയ്യാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പറഞ്ഞെന്ന് പരാതിയില്‍ പറയുന്നു.

ഇതേ തുടര്‍ന്നാണ് മൂന്ന് വര്‍ഷത്തേക്ക് ഭരത് ചന്ദ്രശേഖറിന്റെ ശമ്പള വര്‍ദ്ധനവും സ്ഥാനക്കയറ്റവും തടഞ്ഞത്. ഇയാളുടെ പ്രതിമാസ ശമ്പളത്തില്‍ നിന്ന് 50,000 രൂപ 60 മാസത്തേക്ക് യുവതിക്ക് നല്‍കണം. ഈ കാലാവധി കഴിയുന്നതിന് മുമ്പ് ഇയാള്‍ കമ്പനി വിട്ടുപോയാല്‍ കമ്പനി നല്‍കാനുള്ള വിരമിക്കല്‍ ആനുകൂല്യങ്ങളില്‍ നിന്ന് ഇത്രയും തുക കുറയ്ക്കണം. കമ്പനി ഇങ്ങനെ ചെയ്തില്ലെങ്കില്‍ തുക കമ്പനി നല്‍കേണ്ടി വരും. സ്ഥാപനത്തില്‍ ലൈംഗിക ചൂഷണത്തിന് അനുകൂലമായ സാഹചര്യമുണ്ടാക്കിയതിന് 4,80,000 രൂപ കമ്പനിയും, യുവതിക്ക് നല്‍കണമെന്നും ഉത്തരവിലുണ്ട്. 30,000 രൂപ പ്രതിമാസം ശമ്പളം വാങ്ങിയിരുന്ന യുവതി സംഭവത്തെ തുടര്‍ന്ന് 2015 സെപ്തംബറിലാണ് രാജിവെച്ചത്. അന്നു മുതല്‍ 2016 ഡിസംബര്‍ വരെയുള്ള ശമ്പളമായാണ് 4,80,000 രൂപ നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.