പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഒരു മുന്നറിയിപ്പു കൂടിയാണ് വിധി എന്ന് കോടതി പറഞ്ഞു

രോഗിയില്‍ നിന്നും കൈക്കൂലി ആവശ്യപ്പെട്ട കുറ്റത്തിന് വനിത ഡോക്ടര്‍ക്ക് കോടതി കഠിനതടവ്‌ വിധിച്ചു. തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സാജിറ ബാഷിയാണ് പ്രതി. 

മുവാറ്റുപുഴ വിജിലന്‍സ് കോടതി രോഗിയില്‍ നിന്നും കൈക്കൂലി വാങ്ങിയ കുറ്റത്തിന് ഡോക്ടര്‍ക്ക്‌ 18 മാസം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. അബോര്‍ഷനു വേണ്ടി ആശുപത്രിയില്‍ എത്തിയ ദമ്പതികളോടാണ് ഡോക്ടര്‍ കൈകൂലി ആവശ്യപ്പെട്ടതിനെതിരെ വിജിലന്‍സ് ആണ് കേസ് എടുത്തത്.

തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സാജിറ ബാഷി ആണ് പ്രതി. പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്യുന്ന മറ്റു ഡോക്ടര്‍മാര്‍ക്ക് ഒരു മുന്നറിയിപ്പു കൂടിയാണ് ഈ വിധി എന്ന് ശിക്ഷ പ്രഖ്യപിക്കവേ കോടതി പറഞ്ഞു.

2004 ല്‍ ആണ് കേസിനാസ്പദമായ സംഭവം. മൂന്നു കുട്ടികളുള്ള തിരുവാങ്കുളം സ്വദേശികളായ ദമ്പതികള്‍ നാലാമത്തെ ഗര്‍ഭം അലസിപ്പിക്കാനാണ് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഇതിന് 1500 രൂപ കൈകൂലി വേണമെന്ന് ഡോക്ടര്‍ സാജിറ ആവശ്യപ്പെട്ടു. തുടര്‍ന്ന് ദമ്പതികള്‍ വിജിലന്‍സിനെ വിവരം അറിയിക്കുകയും ഇവര്‍ വിരിച്ച വലയില്‍ ഡോക്ടര്‍ വീഴുകയുമായിരുന്നു.