13,000 പേരാണ് ഫേസ്ബുക്കില്‍ നിന്ന് മാത്രം വീഡിയോ ഷെയര്‍ ചെയ്തത് റിപ്പോര്‍ട്ടിംഗിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍

ലാഹോര്‍: മുപ്പത്തഞ്ച് വര്‍ഷത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ലാഹോറില്‍ ഇത്രയും കനത്ത മഴയുണ്ടാകുന്നത്. റോഡുകളും പൊതുവഴികളും മൈതാനങ്ങളുമെല്ലാം വെള്ളം കയറി സഞ്ചാരയോഗ്യമല്ലാതായി. പലയിടത്തും വെള്ളം വാര്‍ന്നുപോകാതെ ദിവസങ്ങളോളം നാട്ടുകാര്‍ ക്ഷ്ടപ്പെട്ടു. 

മഴ വിതച്ച നാശം റിപ്പോര്‍ട്ട് ചെയ്തതാണ് ദുനിയ ന്യൂസ് റിപ്പോര്‍ട്ടര്‍. എന്നാല്‍ അസാധാരണമായ ഈ റിപ്പോര്‍ട്ടിംഗ് ലക്ഷക്കണക്കിന് പ്രേക്ഷരെയാണ് ആകര്‍ഷിച്ചത്. കുട്ടികള്‍ നീന്തല്‍ക്കുളങ്ങളില്‍ കളിക്കാനുപയോഗിക്കുന്ന എയര്‍ ബോട്ടിലിരുന്നാണ് റിപ്പോര്‍ട്ടറുടെ വിശദീകരണം. 

റോഡിലെ വെള്ളക്കെട്ടില്‍ വിവിധ നിറങ്ങളില്‍ എയര്‍ ബോട്ടുകള്‍ ഒഴുക്കി, അതിലൊന്നില്‍ മൈക്കുമായി ഇരുന്നാണ് റിപ്പോര്‍ട്ടിംഗ്. 'ലാഹോറാകെ വെള്ളക്കെട്ടിലായിരിക്കുന്നു..'- എന്ന് തുടങ്ങി മഴക്കെടുതി പരിഹരിക്കാനാകാത്ത അധികൃതര്‍ക്കെതിരായ വിമര്‍ശനം വരെ ബോട്ടിലിരുന്നാണ് പറയുന്നത്. 

ദുനിയ ന്യൂസ് തന്നെയാണ് ദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 13,000 പേരാണ് ഇതിനോടകം ഫേസ്ബുക്കില്‍ നിന്ന് മാത്രം വീഡിയോ ഷെയര്‍ ചെയ്തത്. 5 ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോ വൈറലായതോടെ റിപ്പോര്‍ട്ടിനെ അംഗീകരിച്ചും എതിര്‍ത്തും വാദങ്ങളും ഉയര്‍ന്നുകഴിഞ്ഞു.