ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന്റെ മുന്നില്‍ വരെ മാത്രം ടാര്‍ ചെയ്ത് സുന്ദരമാക്കിയ വലിയകുളം സീറോ ജെട്ടി റോഡിനേക്കാള്‍ ജനങ്ങള്‍ക്കാവശ്യം സീറോ ജെട്ടിയിലേക്ക് തന്നെയെത്തുന്ന മറ്റൊരു റോഡാണെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ മനസ്സിലായി. ഇവിടെ എട്ട് കുടുംബങ്ങളാണ് നേരിട്ട് ഗുണഭോക്താക്കളെങ്കില്‍ എയി‍ഡ് പോസ്റ്റ് വാണിയപ്പുര റോഡായിരുന്നെങ്കില്‍ 250 ലേറെ കുടുംബങ്ങള്‍ക്കും സീറോ ജെട്ടിയിലുള്ള എട്ടുകുടുംബങ്ങള്‍ക്കും പ്രയോജനമായേനെ.

വയല്‍ മണ്ണിട്ട് നികത്താതെ കായല്‍ക്കര കല്ല് കെട്ടി പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ട് നിര്‍മ്മിക്കാമായിരുന്ന റോഡ്.വര്‍ഷങ്ങളായി ഇവിടുത്തെ കുടുംബങ്ങള്‍ കരഞ്ഞപേക്ഷിക്കുകയാണ് ഒരു റോഡിനായി. ഇതാണ് ലേക്ക് പാലസിന് മുന്നിലൂടെ സീറോ ജെട്ടിയിലേക്കെത്തുന്ന വലിയകുളം സീറോ ജെട്ടി റോഡ്. 982 മീറ്ററിനപ്പുപ്പുറം 8 കുടുംബങ്ങള്‍ മാത്രമുള്ള റോഡ്.

ലേക്ക് പാലസിലേക്ക് തിരിയുന്ന വലിയകുളത്ത് നിന്നും 500 മീറ്ററിപ്പുറമുള്ള എയ്ഡ് പോസ്റ്റ്. ഇവിടെ നിന്ന് 1100 മീറ്ററപ്പുറത്താണ് സീറോ ജെട്ടി. അതിലുമുണ്ടൊരു പ്രത്യേകത. ഈ റോഡില്‍ 400 മീറ്റര്‍ റെഡിയായിക്കഴി‍ഞ്ഞു. ബാക്കി എഴുനൂറ് മീറ്റര്‍ ചെയ്താല്‍ റോഡ് രണ്ട് ജെട്ടികള്‍ കൂടി കടന്ന് 250 ലേറെ കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെട്ട് സീറോ ജെട്ടിയിലെത്തിയേനെ.

എയിഡ് പോസ്റ്റ് വഴി വന്നാലും എത്തുന്നത് സീറോ ജെട്ടിയില്‍ തന്നെ. ലേക് പാലസ് വഴി വയല്‍ നികത്തി മണ്ണിട്ട് ഇപ്പോള്‍ ഉഗ്രന്‍ ടാര്‍ റോഡായത് എങ്ങനെയെന്ന് മന്ത്രി പറയുന്നത് കേള്‍ക്കുക. ലേക് പാലസില്‍ ഭക്ഷണം കഴിക്കാനെത്തിയ പിജെ കുര്യനും കെഇ ഇസ്മായിലിനും ഓരോ അപേക്ഷ കൊടുത്തപ്പോള്‍ വലിയകുളം സീറോ ജെട്ടി റോഡ് യാഥാര്‍ത്ഥ്യമായി.

എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി കടുത്ത പ്രതിഷേധം നടത്തിയവരാണ് എയിഡ്പോസ്റ്റ് മുതല്‍ സീറോ ജെട്ടിവരെ എത്തുന്ന റോഡിന്റെ ഗുണഭോക്താക്കള്‍. എല്ലാ ജനപ്രതിനിധികളും അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു. ഒന്നുമായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്കരിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തി നോക്കി. ഈ പാവങ്ങളുടെ വീട്ടില്‍ ഒരു എംപി മാരും ഭക്ഷണം കഴിക്കാന്‍ വരാനില്ലല്ലോ.