പാറ്റ്ന: ‘ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന ആഹ്വാനത്തില്‍ പാറ്റ്നയില്‍ ആര്‍ജെഡി നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയില്‍ എത്തിയത് ലക്ഷങ്ങള്‍. ജെഡിയു ഔദ്യോഗിക പക്ഷത്തിന്‍റെ മുന്നറിയിപ്പ് അവഗണിച്ച് ശരത് യാദവും, ലാലു പ്രസാദ് യാദവ് നേതൃത്വം കൊടുക്കുന്ന റാലിയിലെത്തി. എന്നാല്‍ ദേശീയതലത്തില്‍ വലിയ നാണക്കേടാണ് റാലി സംബന്ധിച്ച ട്വീറ്റ് ലാലുവിന് ഉണ്ടാക്കിയിരിക്കുന്നത്.

റാലിയുടെതെന്ന് പറഞ്ഞ് ലാലുവും, മറ്റ് നേതാക്കളും ട്വീറ്റ് ചെയ്ത ചിത്രങ്ങള്‍ വ്യാജമാണെന്നാണ് പരാതി. പാറ്റ്നയിലെ മൈതാനം നിറഞ്ഞ് കവിഞ്ഞ ഫോട്ടോകളാണ് ലാലുവും മകന്‍ തേജസ്വി യാദവും ട്വീറ്റ് ചെയ്തത്. ഇതിന്‍റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

READ MORE : റാലിക്ക് വന്‍ജനം; വ്യാജചിത്രം ട്വീറ്റ് ചെയ്ത് നാണംകെട്ട് ലാലു

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സമാജ്‌വാദി പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് , കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപി ജോഷി, സിപിഐ അഖിലേന്ത്യ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ജാര്‍ഖണ്ഡിലെ മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. 

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും റാലിയില്‍ പങ്കെടുക്കാനെത്തിയിട്ടില്ല. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രത്യേക സന്ദേശം സമ്മേളനത്തില്‍ വായിച്ചു. വടക്കന്‍ ബീഹാറില്‍ ദുരന്തം വിതച്ച പ്രളയത്തിനിടയിലും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഈ മേഖലയില്‍ നിന്നെത്തിയതായാണ് വിവരം. ലാലു പ്രസാദ് യാദവിന്‍റെ മുഴുവന്‍ കുടുംബാംഗങ്ങളും റാലിക്കെത്തിയിട്ടുണ്ട്.

സിപിഐഎം റാലിയില്‍ പങ്കെടുക്കുന്നില്ല. മമതാ ബാനര്‍ജിയോടുള്ള എതിര്‍പ്പ് കാരണമാണ് സിപിഐഎം നേതാക്കള്‍ വിട്ടുനില്‍ക്കുന്നത് എന്നാണ് അറിയിച്ചിരിക്കുന്നത്.