കൊച്ചി: സിറോ മലബാർ സഭ ഭൂമി ഭൂമി വിവാദത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഭൂമി ഇടപാടിൽ പൊലീസ് അന്വേഷണം അവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചാണ് നോട്ടീസ്. കാർദിനാളിനു പുറമെ ഫാദർ ജോഷി പുതുവ, ഫാദർ സെബാസ്റ്റിയൻ വടക്കുമ്പാടൻ, സാജു വർഗീസ് എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
ഭൂമി വിൽപ്പനയിലും നടപടികളിലും കാനോനിക നിയമങ്ങളുടെ ലംഘനമുണ്ടായെന്നും 34 കോടിരൂപയുടെ പ്രഥമിക നഷ്‍ടം സംഭവിച്ചെന്നും നേരത്തെ സഭയുടെ ഇടക്കാല കമ്മീഷൻ കണ്ടെത്തിയിരുന്നു.66 കോടി രൂപയുടെ കടമടക്കാനാണ് കൊച്ചിയിലെ അഞ്ച് ഭൂമികൾ വിൽക്കാൻ തീരുമാനിച്ചത്. അതിരൂപതയുടെ അനുവാദമില്ലാതെ മൂന്നാമതൊരാൾക്ക് സ്ഥലങ്ങൾ മുറിച്ചുവിൽക്കരുതെന്നായിരുന്നു ഇടനിലക്കാരനുമായുളള കരാർ.
എന്നാൽ ഇത് ലംഘിച്ച് 36 പേർക്ക് ഭൂമി മറിച്ചുവിറ്റു. 27 കോടി 30 ലക്ഷം രൂപ സഭക്ക് ലഭിക്കുമെന്നായിരുന്നു കരാറിൽ ഉണ്ടായിരുന്നത്. . എന്നാൽ 9 കോടി 13 ലക്ഷം രൂപ മാത്രമാണ് അതിരൂപതക്ക് കിട്ടിയത്. ബാക്കി 18 കോടി 17 ലക്ഷം രൂപ ഇടനിലക്കാരൻ നൽകിയില്ല. അതിരൂപതയിലെ കാനോനിക സമിതികൾ അറിയാതെയാണ് 36 പേർക്കായി സഭയുടെ ഭൂമി മുറിച്ചുവിറ്റത്.
