സംസ്ഥാനത്ത് വിവിധ മതങ്ങള്‍ പൊതുസ്ഥലം കൈയ്യേറി സ്ഥാപിച്ചത് 769 ആരാധനാലയങ്ങള്‍
തൃശ്ശൂര്‍: സംസ്ഥാനത്ത് പൊതുസ്ഥലങ്ങള്‍ കയ്യേറി ആരാധാനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് വര്‍ദ്ധിച്ചുവരുന്നതായി ലാൻറ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട്. പൊതുസ്ഥലങ്ങള് കയ്യേറി വിവിധ മതങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് 769 ആരാധാനാലയങ്ങള്‍. 286 ആരാധാനാലയങ്ങളുമായി കാസര്‍കോഡ് ജില്ലയാണ് കണക്കില്‍ മുന്നിലെന്ന് വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നു.
ജില്ലകള്‍ തിരിച്ചുള്ള കണക്ക് ഇങ്ങനെ
തിരുവനന്തപുരം - 131
കൊല്ലം - 197
കാസര്‍കോഡ് - 286
കണ്ണൂര്‍ - 18
ഇടുക്കി - 143
പാലക്കാട് - 77
തൃശൂര്‍ - 17
മലപ്പുറം - 8
എറണാകുളം - 24
ആലപ്പുഴ - 23
വയനാട് - 7
പത്തനംതിട്ട - 41
കോട്ടയം - 1
കോഴിക്കോട് - 6
2010ല്‍ ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പൊതുസ്ഥലം കയ്യേറിയുളള മതസ്ഥാപനങ്ങളുടെ 15 വര്‍ഷത്തിലധികം പഴക്കമുളള വിവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് തടസ്സമില്ലെങ്കില്‍ ക്രമപ്പെടുത്തി നല്‍കാം. അല്ലാത്തവ പൊളിച്ചുനീക്കണം. ഈ ഉത്തരവ് പ്രകാരം ഇതുവര നടപടി പൂര്‍ത്തിയാക്കിയത് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മാത്രമാണ്. തിരുവനന്തപുരം ജില്ലയില്‍ പൊതുസ്ഥലങ്ങള്‍ കയ്യേറി നിര്‍മ്മിച്ചിരിക്കുന്ന ഭണ്ഡാരവും നേര്‍ച്ചപ്പെട്ടിയും കുരിശടിയും ഉള്‍പ്പെടെ 131 നിര്‍മ്മാണങ്ങളാണുള്ളത്. ഇതില്‍ 20 എണ്ണം പൊളിച്ചു നീക്കി. ഒരെണ്ണം മാറ്റി സ്ഥാപിച്ചു. 110 ആരാധാനാലങ്ങള്‍ ക്രമപ്പെടുത്തി. കൊല്ലത്ത് ആകെയുണ്ടായിരുന്ന 197 എണ്ണങ്ങളില്‍ 75 എണ്ണം ക്രമപ്പെടുത്തി. ബാക്കി പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശം നല്‍കി.
എന്നാല്‍ ഏറ്റവും കൂടുതല്‍ ആരാധാനാലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന കാസര്‍കോഡ് ജില്ലയില്‍ ഇവ പൊളിച്ചു നീക്കാൻ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു നിര്‍ദേശവും ഉണ്ടായിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരമുളള രേഖകള്‍ വ്യക്തമാക്കുന്നു. 41 അനധികൃത ആരാധാനലയങ്ങളുള്ള പത്തനംതിട്ടയിലും 24 എണ്ണമുള്ള എറണാകുളത്തും ഇതു തന്നെയാണ് അവസ്ഥ. ഇടുക്കിയില്‍ പൊതുസ്ഥലം കയ്യേറി നിര്‍മ്മിച്ചത് 143 ആരാധനാലയങ്ങളാണ്. ഇതില്‍ 2015ല്‍ നിര്‍മ്മിച്ച രണ്ട് ആരാധാനലങ്ങളും ഉള്‍പ്പെടും. ഏക്കറുകണകകിന് സ്ഥലം കയ്യേറിയിരിക്കുന്നത് ഇടുക്കിയിലാണ്. കണ്ണൂര്‍, കോട്ടയം, പാലക്കാട്, മലപ്പുറം, ആലുപ്പുഴ എന്നിവിടങ്ങളില്‍ കയ്യേറ്റ ഭൂമിയില്‍ നടപടി സ്വീകരിച്ചുവരുന്നതായും രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ എന്ത് നടപടിയെന്ന് വ്യക്തമല്ല.
സ്ഥലപരിമിതി മൂലം സംസ്ഥാനത്ത് റോഡ് വികസനം വഴിമുട്ടി നില്‍ക്കുമ്പോഴാണ് ഒരു സെന്റ് മുതല്‍ ഏക്കുറുകണക്കിന് സ്ഥലം വരെയുളള ആരാധാനലങ്ങളുടെ കയ്യേറ്റത്തിനെതിരെ സര്‍ക്കാറിന്റെ നടപടി വൈകുന്നത്.