വിവാദ ഭൂമി വിൽപ്പന: സമിതി അന്വേഷിക്കുമെന്ന് സിറോ മലബാർ സഭാ സിനഡ്
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വിൽപ്പനയെക്കുറിച്ച് പഠിക്കാൻ സിറോ മലബാർ സഭാ സിനഡ് വീണ്ടും സമിതിയെ നിയോഗിച്ചു. ഭൂമി വിൽപ്പന വിവാദക്കുറിച്ച് പഠിക്കാൻ സഭ നിശ്ചയിക്കുന്ന മൂന്നാമത്തെ കമ്മിറ്റിയാണിത്. ഇതിനിടെ പ്രശ്നങ്ങൾ ഒതുക്കി തീർക്കുന്നത് തടയിടാൻ വൈദികരും വിശ്വാസികളും ചേർന്ന് പുതിയ സംഘടന രൂപീകരിച്ചു. അതേസമയം സിനഡ് തീരുമാനം വൈദിക സമിതി സ്വാഗതം ചെയ്തു. നടപടി പ്രശ്ന പരിഹാരത്തിനുള്ള തുടക്കമായി കരുതുന്നുവെന്നാണ് വൈദിക സമിതിയുടെ പ്രതികരണം. ഭൂമിയിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹായ മെത്രാൻമാരുടെ സാന്നിധ്യമില്ലാതെ കർദിനാൾ ഇടപെടരുതെന്നാണ് സിനഡ് തീരുമാനമെന്നും വൈദിക സമിതി വിശദമാക്കി. ഭൂമിയിടപാടിലെ ധാർമ്മിക പ്രശ്നങ്ങളിൽ സിനഡ് വ്യക്തത വരുത്തിയിട്ടില്ലെന്നും വൈദിക സമിതി അറിയിച്ചു.
സിറോ മലബാർ സഭ സിനഡ് ചുമതലപ്പെടുത്തിയ മെത്രാൻ സമിതിയുടെ ശുപാർശപ്രകാരമാണ് വിവാദ ഭൂമി വിൽപ്പനയെക്കുറിച്ച് പഠിക്കാൻ വീണ്ടും സമിതിയെ നിയോഗിച്ചത്. സഹായ മെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിന്‍റെ നേതൃത്വത്തിൽ വിദഗ്ധ സമതി രൂപീകരിക്കാനാണ് സിനഡ് നിർദ്ദേശം. അതിരൂപതയിൽ ഇപ്പോഴുണ്ടായ പ്രശനത്തിന് പുതിയ സമതി പരിഹാരം കാണണം. ഭൂമി വിൽപ്പനയിലൂടെ സഭയ്ക്കുണ്ടായ നഷ്ടവും തുടർനടപടിയും ഈ കമ്മിറ്റി പഠിച്ച് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്ക് കൈമാറണം. സമിതി ഏത് തീരുമാനമെടുക്കുമ്പോഴും കർദിനാളിന്‍റെ അറിവുണ്ടാകണമെന്നും ശുപാശയിലുണ്ട്. വിവാദ ഭൂമി വിൽപ്പനയിൽ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കി മാറി നിന്ന അങ്കമാലി- എരണാകുളം സഹായ മെത്രാൻമാർക്ക് കൂടുതൽ ഉത്തരവാദിത്വവും സിനഡ് നൽകി. മേജർ ആർച്ച് ബിഷപ് മാർ ജോർജ്ജ് ആലഞ്ചേരിക്ക് സിറോ മലബാർ സഭയുടെ മുഴുവൻ കാര്യങ്ങളും നോക്കേണ്ടതുണ്ടെന്നും അതിനാൽ അതിരൂപതകളിലെ പ്രശനങ്ങൾ സഹായ മെത്രാൻമാരുടെ നേതൃത്വത്തിൽ പരിഹരിക്കണമെന്നുമാണ് നിർദ്ദേശം.
എന്നാല്‍ ഭൂമി വിൽപ്പനയിൽ സഭയക്ക് 34 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന വൈദിക സമിതിയുടെ റിപ്പോർട്ട് കണക്കിലെടുക്കാതയാണ് സിനഡിന്‍റെ നീക്കം. ഇതിനിടെ വിവദാ ഭൂമി വിൽപ്പന ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ ചെറുക്കാൻ വിമത വൈദികരും സഭാ വിശ്വാസികളും ചേർന്ന് പുതിയ സംഘടനയുണ്ടാക്കി. ആർച്ച് ഡയസിയന മൂവ്മെന്‍റ് ഫോർ ട്രാൻസ്പരൻസി എന്നപേരിലാണ് കൊച്ചി കേന്ദ്രമാക്കി രൂപകീരച്ച സംഘടനന ആവശ്യമെങ്കിൽ നിയമനടപടികളിലേക്കും കടക്കും. അഞ്ച് ദിവസമായി നടന്നുവന്ന സിറോ മലബാർ സഭ സിനഡിനും സമാപനമായി. സിറോ മലബാർ സഭയെ മേജർ അർക്കി എപ്പിസ്കോപ്പലായി പ്രഖ്യാപിച്ചതിന്‍റെ രജത ജൂബിലിയും അഘോഷിച്ചു.