ദില്ലി: വിവാഹ രജിസ്ട്രേഷൻ ആധാറുമായി ബന്ധിപ്പിക്കാൻ ദേശീയ നിയമ കമ്മീഷൻ നിർദേശം മുന്നോട്ട് വെച്ചു. ജനന മരണ രജിസ്ട്രേഷനൊപ്പം വിവാഹ രജിസ്ട്രേഷനും ആധാര്‍ നിർബന്ധമാക്കാനുളള നിയമഭേദഗതിക്ക് പച്ചക്കൊടി കാണിച്ചുകൊണ്ടാണ് നിയമ കമ്മീഷൻ നിർദേശം മുന്നോട്ട് വെച്ചത്. മുന്‍ സുപ്രീംകോടതി ന്യായാധിപന്‍ ബിഎസ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് 270മത് നിയമഭേഗഗതി നിര്‍ദേശ റിപ്പോര്‍ട്ട് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന് സമര്‍പ്പിച്ചത്.

വിവാഹ തട്ടിപ്പുകൾ തടയാൻ കൂടി ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു ഭേഗഗതി വേണ്ടത് എന്ന് കേന്ദ്ര സർക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2006 ല്‍ വിവാഹ റജിസ്ട്രേഷനുകള്‍ നിര്‍ബന്ധമാക്കിയുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ 2015 ലെ ജനന മരണ റജിസ്ട്രേഷന്‍ അമന്‍റ്മെന്‍റ് പര്യാപ്തമാണോ എന്നാണ് കേന്ദ്രം കമ്മീഷനില്‍ നിന്നും 2017 ഫെബ്രുവരിയില്‍ ആരാഞ്ഞത്.

ഇതിനാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അശ്വസിനികുമാര്‍ കേസിലെ സുപ്രീംകോടതി വിധി നടപ്പിലാക്കുമ്പോള്‍ ഇപ്പോഴത്തെ നിയമം പര്യപ്തമല്ലെന്നും വിവിധ മതവിഭാഗങ്ങളെ അത് ഉള്‍കൊള്ളുന്നില്ലെന്നും നിരീക്ഷിച്ച സമിതി. പ്രത്യേക നിയമം വിവാഹ റജിസ്ട്രേഷനുകളില്‍ വേണം എന്നാണ് സുപ്രധാന നിര്‍ദേശമായി മുന്നോട്ട് വയ്ക്കുന്നത്.