തിരുവനന്തപുരം: എല്‍ ഡി എഫ് സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് ഇടതുമുന്നണിയോഗത്തില്‍ ധാരണയായി. നിയമപരമായ എതിര്‍പ്പില്ലാത്ത ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള തീരുമാനമാകും മദ്യനയത്തിലെ പ്രധാന നിര്‍ദ്ദേശം. കള്ള് വ്യവസായത്തിന് പ്രത്യേക പരിഗണന നല്‍കും. ഇതിന്‍റെ ഭാഗമായി ഫൈവ് സ്റ്റാര്‍ ബാറുകളില്‍ കള്ള് ലഭ്യമാക്കണമെന്ന നിര്‍ദ്ദേശവും ഉണ്ട്. എല്‍ ഡി എഫ് യോഗത്തിലാണ് മദ്യനയം സംബന്ധിച്ച് ധാരണയായത്. മദ്യനയം സംബന്ധിച്ച് ഇടതുമുന്നണി യോഗത്തില്‍ ഏകാഭിപ്രായമുണ്ടായി. പുതിയ മദ്യനയം ഇന്നുതന്നെ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. മന്ത്രിസഭായോഗത്തിന് ശേഷമാകും മദ്യനയം പ്രഖ്യാപിക്കുക. ടൂറിസം മേഖലയ്‌ക്ക് പ്രത്യേക പരിഗണന നല്‍കുന്ന രീതിയിലാണ് മദ്യനയം തയ്യാറാക്കിയിരിക്കുന്നത്. പാതയോരത്തെ മദ്യഷാപ്പുകള്‍ക്ക് സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തിയതോടെ മദ്യവില്‍പനയില്‍നിന്നുള്ള വരുമാനത്തില്‍ വന്‍ ഇടിവുണ്ടായിരുന്നു. ബിവറേജസ് കോര്‍പറേഷന്റെ വരുമാനം കുത്തനെ ഇടിയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം പെട്ടെന്നുകൊണ്ടുവരുന്നതെന്നാണ് സൂചന. നേരത്തെ ജൂലൈ 31നകം പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred