മലപ്പുറം : വേങ്ങരയില്‍ യു.എ ലത്തീഫ് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായേക്കും. രാവിലെ പാണക്കാട് ചേരുന്ന പര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാകും ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുക. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പത്തുമണിയോടെയുണ്ടാകും.

രാവിലെ ഒമ്പതുമണിക്കാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിനുള്ള മുസ്ലീം ലീഗിന്റെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം പാണക്കാട് ചേരുക. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുള്‍വഹാബ്, സാദിഖലി ശിഹാബ് തങ്ങള്, കെ.പി.എ മജീദ് എന്നീ ആറംഗ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി തീരുമാനിക്കുക. ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കെ.പി.എ മജീദിനും കെ.എന്‍.എ ഖാദറിനുമാപ്പം തുടക്കം മുതല്‍ പറഞ്ഞുകേട്ടിരുന്ന അഡ്വ.യു.എ ലത്തീഫിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുള്ളതെന്നാണ് സൂചന.

മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കെ.പി.എ മജീദ് പാണക്കാട് തങ്ങളെ അറിയിച്ചതോടെ സ്ഥാനാര്ത്ഥി ലിസ്റ്റില്‍ കെ.എന്‍.എ ഖാദരും യു.എ ലത്തീഫും എന്ന രണ്ടുപേരായി ചുരുങ്ങിയിരുന്നു. ഇന്നലെ വൈകിട്ട് പാണക്കാട് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും തമ്മില്‍ നടത്തിയ അനൗപചാരിക ചര്‍ച്ചയിലാണ് കെ.എന്‍.ഖാദറിനെ ഒഴിവാക്കി യു എ ലത്തീഫിനെ പരിഗണിക്കാന്‍ തീരുമാനിച്ചത്. പുതുമുഖമെന്ന പരിഗണനയാണ് പ്രധാനമായി യു.എ ലത്തീഫിനെ തുണയായത്. കെ.പി.എ മജീദിനും കെ.എന്‍.എ ഖാദറിനുമെതിരെയുള്ള യുവനേതാക്കളുടെ പ്രതിഷേധവും യു.എ.ലത്തീഫിന് സാഹായകരമായി അറിയുന്നു. യുവാക്കളെ സ്ഥാനാര്‍ത്ഥിയായി പരിഗണക്കണമെന്ന ആവശ്യം പരിഗണിച്ചില്ലെങ്കിലും പുതുമുഖത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ യുവാക്കളുടെ പ്രതിഷേധം തണുപ്പിക്കാമെന്നാണ് ലീഗ് നേതൃത്വത്തിന്റെ പ്രതീക്ഷ. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയായ അഡ്വ.യു.എ ലത്തീഫ് നേരത്തെ ദീര്‍ഘകാലം മഞ്ചേരി നഗരസഭയുടെ ചെയര്‍മാനായിരുന്നു.