കൂടുതൽ സീറ്റ് ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ കഴിഞ്ഞദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു
കോഴിക്കോട്: ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ട് എന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇക്കാര്യം മുന്നണി യോഗത്തിൽ അറിയിക്കും.സൗഹാർദ അന്തരീക്ഷത്തിൽ തന്നെ ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കോൺഗ്രസിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ മുസ്ലീം ലീഗിന്റെ സംസ്ഥാന നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും. ലീഗ് ഹൗസിലാണ് സംസ്ഥാന ഭാരവാഹിയോഗം. സ്ഥാനാർത്ഥിനിർണയം, സീറ്റുകളുടെ വെച്ചുമാറൽ തുടങ്ങിയവ യോഗത്തിൽ ചർച്ചയാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം കൂടി കണക്കിലെടുക്കുമ്പോൾ ഇത്തവണ കൂടുതൽ സീറ്റുകൾ ചോദിക്കണമെന്ന വികാരം നേതൃത്വത്തിനുണ്ട്. കൂടുതൽ സീറ്റ് ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ കഴിഞ്ഞദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ മുന്നണിയെ സമ്മർദ്ദത്തിലാക്കാൻ ലീഗ് തയ്യാറാകില്ല.
സീറ്റുകൾ വെച്ചു മാറുമ്പോൾ മധ്യ, തെക്കൻ കേരളത്തിലെ കൂടുതൽ വിജയസാധ്യതയുള്ള സീറ്റുകളിൽ മത്സരിക്കാനും ലീഗിന് ആഗ്രഹമുണ്ട്. ടെം വ്യവസ്ഥ, വനിത- യുവ പ്രാതിനിധ്യം തുടങ്ങിയവയും ചർച്ച ആകും. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ മൂന്നു ടെം വ്യവസ്ഥയിൽ വിജയസാധ്യത പരിഗണിച്ചു ലീഗ് ഇളവ് നൽകിയിരുന്നു.


