കണ്ണൂര്‍: കണ്ണൂര്‍ തായത്തെരുവില്‍ പിടികൂടിയ പുലി വളര്‍ത്തു പുലിയാണെന്ന സംശയത്തില്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി. പുലിയെ പരിശോധിച്ച വെറ്ററിനറി സര്‍ജന്‍ ഡോ.കെ.ജയകുമാറിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം. കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് തായത്തെരുവിലെ ജനവാസകേന്ദ്രത്തില്‍ കണ്ട പുലിയെ മയക്കുവെടി വെച്ചു പിടികൂടിയത്. പിന്നാലെ പുലിയെ നെയ്യാര്‍ മൃഗസംരക്ഷണ കേന്ദ്രത്തിലേയ്ക്കു മാറ്റി. 

ജീവനുള്ള ആടിനേയും മുയലിനേയും പുലിക്കു ഭക്ഷണമായി നല്‍കിയെങ്കിലും കൊന്നു തിന്നില്ലെന്നും പുലിയെ ഷാംപു ഉപയോഗിച്ചു കുളിപ്പിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുലിയുടെ രീതികള്‍ മുനുഷ്യര്‍ക്കൊപ്പം വളര്‍ന്നതിന്റെ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നതെന്നും പറയുന്നു. കാട്ടില്‍ ജീവിച്ചു പരിചയമില്ലാത്ത പുലിയെ കാട്ടിലേയ്ക്കു തുറന്നുവിടാനാകില്ലെന്നും ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. 

സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് പുലിയെ പിടികൂടിയ പ്രദേശത്തുള്ള വീടുകളില്‍ ചെന്ന് വനം വകുപ്പ് അന്വേഷണം നടത്തി. പുലിയെ ആരെങ്കിലും വളര്‍ത്തിയതാണോ എന്ന കാര്യത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചത്.