കൊട്ടാരക്കര: പുലിപ്പേടിയിലാണ് കൊല്ലത്തെ കടയ്ക്കല്‍, അഞ്ചല്‍ പ്രദേശങ്ങളിലെ ജനങ്ങള്‍. ഇട്ടിവയിലെ ആലുമുക്കില്‍ കഴിഞ്ഞയാഴ്ച പുലിയെ കണ്ടതിന് പിന്നാലെയാണ് ജനങ്ങള്‍ പരിഭാന്ത്രിയിലായത്. പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചെങ്കിലും ഫലമില്ലാതായതോടെ കാമറ സ്ഥാപിച്ച് നിരീക്ഷിക്കാനാണ് വനം വകുപ്പിന്റെ നീക്കം.

ഒരാഴ്ച മുന്‍പാണ് ആലുമുക്കില്‍ ഇത്തിക്കര ആറിനോട് ചേര്‍ന്ന പ്രദേശത്തെ കര്‍ഷകന്‍ പുലിയെ ആദ്യം കാണുന്നത്. പിന്നീട് കോട്ടുക്കല്‍ കൃഷിഫാമില്‍ പുലിയുടെ കാല്‍പാടുകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. മൂന്ന് ദിവസം ആലുമുക്കില്‍ തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. ഇതിനിടെ സമീപ ഗ്രാമങ്ങളില്‍ പലയിടത്തും പുലിയെ കണ്ടതായി പ്രചാരണമുണ്ടായതോടെ ജനങ്ങള്‍ കൂടുതല്‍ പരിഭ്രാന്തിയിലായി. ലറബര്‍ ടാപ്പിംഗ് തൊഴിലാളികളാരും ജോലിക്ക് പോകുന്നില്ല. രാത്രി ആയി കഴിഞ്ഞാല്‍ വീടിന് പുറത്തിറങ്ങാനും ജനങ്ങള്‍ പേടിക്കുകയാണ് പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നുണ്ട്. പ്രദേശത്ത് കാമറ സ്ഥാപിച്ച് നിരീക്ഷണം നടത്താനാണ് വനം വകുപ്പിന്റെ തീരുമാനം. പത്തിടങ്ങളില്‍ കാമറ സ്ഥാപിക്കും. പുലിയെ കണ്ടെന്ന് വ്യാജപ്രചരണം നടത്തി പരിഭ്രാന്തി പരത്തുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.