വയനാട് തേയിലത്തോട്ടത്തിൽ കുടുങ്ങിയ പുലിയെ രക്ഷിക്കാൻ ശ്രമം തുടരുന്നു
പുലിക്ക് കാര്യമായ പരിക്കുകളില്ല എന്നാണ് പ്രാഥമിക പരിശോധനയിൽ മനസ്സിലാകുന്നതെന്ന് മൃഗഡോക്ടമാരുടെ സംഘം പറഞ്ഞു. കാട്ടുപന്നിയെ കുടുക്കാൻ വച്ച കെണിയിൽ പുലി കുടുങ്ങിയതാണോ എന്ന് വനപാലകർക്ക് സംശയമുണ്ട്.
വയനാട്: മേപ്പാടി അരപ്പറ്റയിലെ ജനവാസകേന്ദ്രത്തിന് സമീപമുള്ള തേയിലത്തോട്ടത്തിലാണ് പുലി കുടുങ്ങിയത്. രാവിലെ ജോലിക്കെത്തിയ തോട്ടം തൊഴിലാഴികളാണ് തേയിലച്ചെടികൾക്കിടയിലെ കമ്പിയിൽ പുലി കുടുങ്ങിക്കിടക്കുന്നത് കണ്ടത്. എസ്റ്റേറ്റിലെ റോഡിന് തൊട്ടരുകിലുള്ള ചരിവിലാണ് പുലി കുടുങ്ങിയത്. പരിഭ്രാന്തരായ തൊഴിലാളികൾ ഉടൻ എസ്റ്റേറ്റ് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് വനപാലക സംഘം സ്ഥലത്തെത്തി പുലിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി.
മൃഗഡോക്ടമാരുടെ സംഘമെത്തി പുലിയെ മയക്കുവെടി വച്ചു. പുലിക്ക് കാര്യമായ പരിക്കുകളില്ല എന്നാണ് പ്രാഥമിക പരിശോധനയിൽ മനസ്സിലാകുന്നതെന്ന് മൃഗഡോക്ടമാരുടെ സംഘം പറഞ്ഞു. കാട്ടുപന്നിയെ കുടുക്കാൻ വച്ച കെണിയിൽ പുലി കുടുങ്ങിയതാണോ എന്ന് വനപാലകർക്ക് സംശയമുണ്ട്. മയങ്ങിയതിന് ശേഷം കൂട്ടിലാക്കി ആരോഗ്യപരിശോധനയിൽ കുഴപ്പങ്ങളില്ലെന്ന് കണ്ടാൽ പുലിയെ ഉൾക്കാട്ടിൽ തുറന്നുവിടും.
ഈ പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യം ഉണ്ടെന്ന് നേരത്തേ തന്നെ വാർത്തകളുണ്ടായിരുന്നു. അടുത്തിടെ കൽപ്പറ്റ നഗരത്തിനടുത്ത് ജനവാസപ്രദേശത്ത് ഇറങ്ങിയ പുലിയെ പിടികൂടിയിരുന്നു. അതിന് 20 കിലോമീറ്റർ മാത്രം അകലെയാണ് ഇപ്പോൾ പുലി കുടുങ്ങിയ മേപ്പാടി താഴെയിറപ്പറ്റ പ്രദേശം. ജനവാസകേന്ദ്രങ്ങളിലേക്ക് തുടർച്ചയായി പുലിയിറങ്ങുന്നതിന്‍റെ അങ്കലാപ്പിലാണ് നാട്ടുകാർ.