തന്നെ കൊന്നുകളയുമെന്ന് മാതാപിതാക്കൾ ഭീഷണി മുഴക്കുന്നതായി പെൺ‌കുട്ടി മനുഷ്യാവകാശപ്രവർത്തകരെ അറിയിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് സംരക്ഷണം വേണമെന്നാണ് പെൺകുട്ടിയുടെ ആവശ്യം. 

തമിഴ്നാട്: വീട്ടുകാരിൽ നിന്നും വധഭീഷണി നേരിടുന്നുവെന്നാരോപിച്ച് സ്വവർഗാനുരാഗികളായ പെൺകുട്ടികൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. ഇവരിൽ ഒരാൾ വനിതാ പൊലീസ് കോൺസ്റ്റബിളും മറ്റെയാൾ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. രണ്ടരമാസം മുമ്പാണ് ഇവർ തമ്മിൽ പ്രണയത്തിലായത്.

കോയമ്പത്തൂർ സ്വദേശിനിയായ ചെന്നൈയിലെ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനി രണ്ടാഴ്ചയായി വനിതാ പൊലീസ് കോൺസ്റ്റബിളിനൊപ്പം താമസിക്കുകയായിരുന്നു. വിദ്യാർത്ഥിനിയുടെ മാതാപിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കിയെങ്കിലും മാതാപിതാക്കൾക്കൊപ്പം പോകാൻ പെൺകുട്ടി തയ്യാറായില്ല. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തിലാണ് ഇപ്പോൾ പെൺകുട്ടി താമസിക്കുന്നത്.

എന്നാൽ തന്നെ കൊന്നുകളയുമെന്ന് മാതാപിതാക്കൾ ഭീഷണി മുഴക്കുന്നതായി പെൺ‌കുട്ടി മനുഷ്യാവകാശപ്രവർത്തകരെ അറിയിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് സംരക്ഷണം വേണമെന്നാണ് പെൺകുട്ടിയുടെ ആവശ്യം. എന്നാൽ പ്രായപൂർത്തിയായ ഒരാൾക്ക് സ്വന്തം തീരുമാനവുമായി മുന്നോട്ട് പോകാമെന്നും പ്രശ്നത്തിൽ ഇനി ഇടപെടില്ലെന്നുമാണ് പൊലീസിന്റെ നിലപാട്.