സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കാനായി ഇന്നലെ വരെ ഇന്ത്യന്‍ എംബസിയില്‍ 26,947 പേര്‍ അപേക്ഷ നല്‍കിയെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അതേസമയം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി എംബസിയെ സമീപിച്ചത് 1771 മലയാളികള്‍ മാത്രമാണ്

സൗദിയില്‍ താമസിക്കുന്ന നിയമ ലംഘകരായ വിദേശികള്‍ക്ക് രാജ്യം വിടുന്നതിനുള്ള കാലാവധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യന്‍ എംബസിയില്‍ ഇന്നലെവരെ ലഭിച്ചത് 26,947 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകളാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ 26,548 പേര്‍ക്ക് എംബസി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ എംബസിയില്‍ അപേക്ഷ നല്‍കിയതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉത്തര്‍പ്രദേശ് സ്വദേശികളാണ്. 11604 യുപി സ്വദേശികളാണ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി എംബസിയില്‍ അപേക്ഷനല്‍കിയത്.
രണ്ടാം സ്ഥാനത്ത് തെലുങ്കാന സ്വദേശികളാണ്.

അതേസമയം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി എംബസിയെ സമീപിച്ച മലയാളികളുടെ എണ്ണം വളരെ കുറവാണു. ഇന്നലെവരെ എംബസിയില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി 1771 മലയാളികള്‍ മാത്രമാണ് അപേക്ഷ നല്‍കിയത്‌. പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കേണ്ടവര്‍ അവസാനനിമിഷം വരെ കാത്തിരിക്കരുതെന്നും എത്രയും വേഗം അവസരം പ്രയോജനപ്പെടുത്തി സ്വദേശത്തേക്കു മാടങ്ങണമെന്നും എംബസി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.