ഇറാനുമായുള്ള സംഘർഷത്തിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കണമെന്നും അതിന് മറ്റ് രാജ്യങ്ങളിൽ നിന്ന് പ്രതിഫലം വേണമെന്നും ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ ചർച്ചകളിൽ നിലപാട് മാറ്റുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, ഖാസിം സുലൈമാനിയുടെ വധത്തെയും ആണവ കരാർ റദ്ദാക്കിയതിനെയും ന്യായീകരിച്ചു.
വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കണമെന്ന ആഹ്വാനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ ഗതാഗത പാതകളിലൊന്നായ ഹോർമുസിന് സുരക്ഷയൊരുക്കുന്നതിന് അമേരിക്കയ്ക്ക് സാമ്പത്തിക പ്രതിഫലം ലഭിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഒരു പ്രമുഖ അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപിന്‍റെ വിവാദ പരാമർശം. ആഗോളതലത്തിലുള്ള എണ്ണ-വാതക വിതരണത്തിന്‍റെ അഞ്ചിലൊന്നും കടന്നുപോകുന്ന ജലപാതയാണിത്.
ഹോർമുസ് കടലിടുക്ക് തങ്ങൾ കൈവശം വയ്ക്കുമെന്നും അതിന്‍റെ കാവൽക്കാരായി അമേരിക്ക മാറുമെന്നും ട്രംപ് വ്യക്തമാക്കി. ഒരുപക്ഷേ ഇതിനെ 'ഹോർമുസിലെ കാവൽ മാലാഖ' എന്ന് വിളിക്കാമെന്നും ഈ കാവലിന് മറ്റ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയ്ക്ക് പ്രതിഫലം ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേർഷ്യൻ ഉൾക്കടലിൽ ഇരുരാജ്യങ്ങളും തമ്മിൽ വ്യോമാക്രമണങ്ങൾ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ ഈ പ്രതികരണം. ജലപാത തങ്ങളുടെ പൂർണ്ണ അധികാരത്തിലാണെന്ന് ഇറാൻ വാദിക്കുമ്പോൾ, അന്താരാഷ്ട്ര നിയമപ്രകാരം വാണിജ്യ കപ്പലുകൾക്ക് പാത തുറന്നുകിടക്കുകയാണെന്നാണ് അമേരിക്കയുടെ നിലപാട്. ഹോർമുസിലുണ്ടാകുന്ന നേരിയ തടസം പോലും ആഗോള ഇന്ധനവില കുതിച്ചുയരാൻ കാരണമാകുമെന്നതിനാൽ ലോകരാജ്യങ്ങൾ അതീവ ആശങ്കയോടെയാണ് ഈ നീക്കങ്ങളെ നോക്കിക്കാണുന്നത്.
ഇറാൻ ഭരണകൂടം ചർച്ചകളിൽ നിരന്തരം നിലപാട് മാറ്റുകയാണെന്നും ട്രംപ് അഭിമുഖത്തിൽ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന 11 മണിക്കൂർ നീണ്ട ചർച്ചയിൽ എല്ലാം ധാരണയായതാണെന്നും, എന്നാൽ തൊട്ടുപിന്നാലെ അവർ മാറ്റങ്ങൾ ആവശ്യപ്പെട്ട് രംഗത്തെത്തിയതായും അദ്ദേഹം പറഞ്ഞു. മുൻ അമേരിക്കൻ പ്രസിഡന്‍റുമാരായ ബരാക് ഒബാമ, ജോർജ്ജ് ബുഷ്, ബിൽ ക്ലിന്‍റൺ എന്നിവർ ഇറാന്‍റെ വളർച്ചയ്ക്ക് തടയിടുന്നതിൽ പരാജയപ്പെട്ടുവെന്ന് ട്രംപ് വിമർശിച്ചു. താൻ അധികാരത്തിലെത്തിയ ശേഷമാണ് ഇറാന്‍റെ ആണവ കരാർ റദ്ദാക്കിയതെന്നും, ബി-2 ബോംബറുകൾ ഉപയോഗിച്ച് അമേരിക്ക നടത്തിയ ആക്രമണങ്ങളാണ് ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടഞ്ഞതെന്നും ട്രംപ് അവകാശപ്പെട്ടു.
2020ൽ ഇറാന്‍റെ പ്രമുഖ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ വധിച്ച യുഎസ് ഡ്രോൺ ആക്രമണത്തെയും ട്രംപ് ശക്തമായി ന്യായീകരിച്ചു. ക്രൂരനായ എന്നാൽ അങ്ങേയറ്റം ബുദ്ധിമാനായ ഒരു ജനറലായിരുന്നു സുലൈമാനിയെന്നും, അദ്ദേഹത്തെ വധിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ ശക്തമായ നിലപാടുകൾ ഇല്ലായിരുന്നെങ്കിൽ മിഡിൽ ഈസ്റ്റ് ഇന്ന് ഈ രൂപത്തിൽ അവശേഷിക്കില്ലായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.


