സംവരണത്തിന് തെളിവായി മുസ്ലിം സംഘടനകളുടെ കത്ത് മതിയെന്ന് സര്‍ക്കാര്‍; പ്രതിഷേധവുമായി ലീഗ്
മത സംഘടനകൾക്ക് മെഡിക്കൽ സീറ്റിൽ സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടി വൻവിവാദത്തിൽ. ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് മുസ്‍ലിം ലീഗ് പ്രതികരിച്ചു. മുസ്ലീം സമുദായത്തിലെ വിവിധ സംഘടനകൾ നല്‍കുന്ന കത്ത് അടിസ്ഥാനമാക്കിയാണ് സർക്കാർ സംവരണം തീരുമാനിച്ചത്.
ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന സ്വാശ്രയ മെഡിക്കൽ കോളേജിലെ സംവരണ സീറ്റുകളാണ് മതസംഘടനകളുടെ പേരിൽ സംവരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. മതസംഘടനകൾ നൽകുന്ന കത്ത് ആധികാരിക രേഖയാക്കി പരിഗണിച്ച് സംവരണം നൽകാനാണ് തീരുമാനം. മുസ്‍ലിം മതസംഘടനകളെ സമുദായത്തിനകത്തെ ഉപജാതി വിഭാഗങ്ങളുടെ പരിഗണന നൽകിയാണ് സംവരണമൊരുക്കുന്നത്. സമുദായത്തിലെ വിദ്യാർത്ഥികൾക്ക് ഒന്നടങ്കം സംവരണം നൽകുന്നതിന് പകരമാണ് സംഘടനകളുടെ പേരിൽ സംവരണം നൽകാനുള്ള നീക്കം. സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, കേരള മുസ്ലീം ജമാഅത്ത് എന്നീ സംഘടനകളുടെ പേരിലാണ് സംവരണം. ഇത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ലീഗിന്റെ അഭിപ്രായം.
കോഴിക്കോട് കെ.എം.സി.ടി, കൊല്ലം ട്രാവൻകൂർ, കൊല്ലം അസീസിയ, കണ്ണൂർ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് സംഘടനാ അടിസ്ഥാനത്തിൽ സംവരണ സീറ്റുകൾ ൽകാന്‍ തീരുമാനിച്ചത്. പാലക്കാട് കരുണ മെഡിക്കല്‍ കോളേജിലെ സാമുദായിക സീറ്റ് വിഭജന കാര്യത്തിൽ പ്രത്യേക ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പുതിയ ഉത്തരവ് നടപ്പാവുന്നതോടെ സാമുദായിക സീറ്റിലെ മെറിറ്റ് അട്ടിമറിക്കപ്പെടുമെന്നും സ്വാശ്രയ കച്ചവടത്തിന് വഴിവെക്കുമെന്നുള്ള ആക്ഷേപവമുണ്ട്. എന്നാൽ സർക്കാർ ഉത്തരവിൽ തെറ്റില്ലെന്ന നിലപാടിലാണ് ആരോഗ്യമന്ത്രി. സമുദായത്തിലെ ഉപവിഭാഗം തെളിയക്കാനുള്ള രേഖ മാത്രമാണ് സംഘടനകളുടെ കത്തെന്നും ആരോഗ്യമന്ത്രി വിശദീകരിക്കുന്നു.