ലിഗയുടെ സഹോദരി എലിസ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ കോവളത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദേശവനിത ലിഗയുടെ സഹോദരി എലിസ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഉച്ചതിരിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് എലിസ ചർച്ച നടത്തിയത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 

കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ മുഖ്യമന്ത്രി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. വിഷമഘട്ടത്തിൽ സർക്കാർ എല്ലാ പിന്തുണയും നൽകിയെന്നും , എന്നിട്ടും സർക്കാരിനെതിരായ പ്രചാരണം വന്നതിൽ ഖേദിക്കുന്നുവെന്നും ഇലിസ് പറഞ്ഞതായി മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. 

നേരത്തെ മുഖ്യമന്ത്രിയെ കാണാൻ എലിസ ശ്രമിച്ചപ്പോൾ അനുമതി ലഭിച്ചില്ലെന്ന വാർത്ത വിവാദമായിരുന്നു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് മുമ്പ് എലിസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പോസ്റ്റിന്‍റെ പൂർണരൂപം:

ദുരൂഹസാഹചര്യത്തിൽ കോവളത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദേശവനിത ലിഗയുടെ സഹോദരി ഇലിസ് സർക്കാർ നൽകിയ പിന്തുണയ്ക്കും സഹായത്തിനും നന്ദി അറിയിച്ചു.

വിഷമഘട്ടത്തിൽ സർക്കാരിൽനിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. എന്നിട്ടും ചില മാധ്യമങ്ങളിൽ സർക്കാരിനെതിരെ തെറ്റായ പ്രചരണം വന്നതിൽ അതിയായ ദുഃഖമുണ്ട്. അതിന് ക്ഷമ ചോദിക്കാൻ കൂടിയാണ് താൻ വന്നതെന്ന് ഇലിസ് പറഞ്ഞു.

തെറ്റായ വാർത്തകളും പ്രചാരണവും ഉണ്ടായതിൽ വിഷമിക്കേണ്ടെന്നും അതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശ്യമാണെന്നും അവരോട് പറഞ്ഞു. ദുഃഖകരമായ ഈ സംഭവത്തിൽ സർക്കാരിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. സർക്കാർ ലിഗയുടെ കുടുംബത്തോടൊപ്പമുണ്ട്. ഡിജിപിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം എല്ലാ സഹായവും ചെയ്തിട്ടുണ്ടെന്നും ഇലിസ് പറഞ്ഞു. നിയമനടപടികൾ പൂർത്തിയായതിനാൽ ലിഗയുടെ മൃതദേഹം മേയ് 3 വ്യാഴാഴ്ച തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും. ടൂറിസം വകുപ്പ് മുൻകൈയെടുത്ത് മെയ് ആറിന് ഞായറാഴ്ച നിശാഗന്ധിയിൽ ലിഗ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.