തൂങ്ങിമരിച്ചാലുണ്ടാകുന്ന തരത്തിലുളള പരിക്കല്ല കഴുത്തിലുളളതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട്. കഴുത്ത് ഞെരിച്ചാണ് കൊലപാതകം. കൊല നടത്തിയത് ഒന്നിലധികം പേരെന്ന് സംശയം. കാല്മുട്ട് കൊണ്ടോ ഇരുമ്പ് ദണ്ഡ് കൊണ്ടോ കഴുത്ത് ഞെരിച്ചതാകാം.തൂങ്ങിമരിച്ചാലുണ്ടാകുന്ന തരത്തിലുളള പരിക്കല്ല കഴുത്തിലുളളതെന്നും പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടില് പറയുന്നു. മൃതദേഹം ജീര്ണിച്ചതിനാല് ബലാത്സംഗം നടന്നോയെന്ന് വൃക്തമല്ല പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട് പൊലീസിന് കൈമാറി.
അതേസമയം, ലിഗയുടെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിലെ കൂടുതല് വിവരങ്ങള് പുറത്ത്. ലിഗയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടില് പറയുന്നു. ഇത് ശ്വാസതടസ്സം കൊണ്ട് ഉണ്ടായതാണെന്നാണ് ഫോറൻസിക് സംഘത്തിന്റെ നിഗമനം.ലിഗയുടെ കഴുത്തിലും രണ്ട് കാലുകളിലും ആഴത്തിൽ മുറിവുകളുണ്ടായിരുന്നതായും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. ഇത് ബലപ്രയോഗത്തിനിടയിൽ സംഭവിച്ചതാകാമെന്ന് അന്വേഷണസംഘം സംശയിക്കുന്നു.ലിഗയുടെ ഇടുപ്പെല്ലിനും ക്ഷതമുണ്ട്. ബലത്തില് പിടിച്ചുതളളിയത് പോലെയാണ് മൃതദേഹം കിടന്നിരുന്നത്. സ്ഥലപരിശോധന നടത്തിയ ഫോറൻസിക് സംഘത്തിന്റേതാണ് ഈ നിഗമനം.
അതേസമയം, മൃതദേഹം ആദ്യം കണ്ട പരിസരവാസികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പൊലീസ് കാണുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ ഇവർ മൃതദേഹം കണ്ടിരുന്നു എന്ന് വ്യക്തമായ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. ലിഗ ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഏപ്രില് 20നാണ് തിരുവല്ലം വാഴമുട്ടത്തെ കായലോരത്തെ ആളൊഴിഞ്ഞ പ്രദേശത്ത് ഒരു മാസം പഴക്കമുള്ള മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. പിറ്റേന്ന് സഹോദരി എലിസയും ഭര്ത്താവ് ആന്ഡ്രുവും എത്തി മൃതദേഹം ലിഗയുടേത് തന്നെയന്ന് സ്ഥിരീകരിച്ചു.
എന്നാല് ഇതിനും രണ്ടാഴച മുമ്പ് നാട്ടുകാരില് ചിലര് മൃതദേഹം കണ്ടിരുന്നുവെന്ന് പൊലീസിന് വ്യക്തമായി. സ്ഥലത്ത് മദ്യപിക്കാനും കഞ്ചാവ് ഉപയോഗിക്കാനുമെല്ലാം എത്തിയിരുന്ന യുവാക്കളില് രണ്ട് പേര് കണ്ടുവെന്ന് സ്ഥിരീകരിച്ചതിനെ തുടര്ന്ന് പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്. ഇവരില് നിന്ന് ലഭിക്കുന്ന വിവരങ്ങള് ലിഗയുടെത് കൊലപാതകമാണെന്ന സൂചനകള് നല്കുന്നതാണെന്നാണ് വിവരം. എന്നാല് ഇവര്ക്ക് മരണത്തില് ഏന്തെങ്കിലും പങ്കുണ്ടോ എന്ന് ഇതുവരെയും സ്ഥിരീകരിക്കാന് കഴിഞ്ഞിട്ടില്ല. പക്ഷേ കൊലപാതകം തന്നെയെന്ന് അന്വേഷണം സംഘവും ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. സഹോദരി എലിസയുടെ മൊഴിയുടെ അടിസ്ഥാനത്തില് മനശാസ്ത്രജ്ഞരുടെ കൂടി സഹായത്തോടെ പൊലീസ് ലിഗയുടെ സ്വഭാവം അനുമാനം ഇതാണ്.
വിഷാദ രോഗിയെങ്കിലും ആത്മഹത്യ ചെയ്യാന് സാധ്യതയില്ല, ഇത്തമൊരു സ്ഥലത്തേക്ക് സ്വമേധയാ പോകാന് ഇഷ്ടപ്പെടുന്നയാളല്ല ലിഗ. മാത്രമല്ല മൃതദേഹത്തില് കണ്ടെത്തിയ വിദേശ ബ്രാന്ഡിലുള്ള ജാക്കറ്റ് കോവളത്തും പരിസരത്തും ഉള്ള കടകളിലൊന്നും ലഭ്യമല്ല, ഇത്തരമൊരു ജാക്കറ്റ് വാങ്ങാന് ആവശ്യമായ പണവും ലിഗയുടെ കൈവശം ഉണ്ടായിരുന്നില്ല. ആഴമേറിയ മുറിവുകള് കഴുത്തിലും കാലിലും ഉണ്ടെന്ന പോസ്റ്റമോര്ട്ടം റിപ്പോര്ട്ടിലെ സൂചനകളും കൊലപാതകമെന്ന പൊലീസ് നിഗമനത്തെ അടിവരയിടുന്നു
