ഭുവനേശ്വര്‍: ഒഡീഷയില്‍ ഇടിമിന്നലേറ്റ്‌ വിവിധ ഭാഗങ്ങളിലായി 17 പേര്‍ മരിച്ചു. ഒന്‍പതോളം പേര്‍ക്കു പരിക്കേറ്റു. ബുധനാഴ്‌ച വൈകിട്ട് കനത്ത മഴയ്‌ക്കൊപ്പം എത്തിയ ശക്തമായ ഇടിമിന്നലില്‍ 21-ഓളം കന്നുകാലികളും ചത്തു. സംസ്ഥാനത്തിന്റെ തെക്കന്‍, തീര മേഖലകളിലാണ്‌ മിന്നല്‍ ഏറ്റവും കൂടുതല്‍ നാശംവിതച്ചത്‌.

കേന്ദ്രപാഡ, ഭാന്ദ്രക്‌, ഗഞ്‌ജാം, ഖുര്‍ദ, മയൂര്‍ഭഞ്‌ജ്‌ ജില്ലകളിലാണ്‌ ജീവഹാനി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. മരിച്ചവരില്‍ കൂടുതലും തുറസായ സ്ഥലത്തോ മരത്തിന് ചുവടിലോ നിന്നവരാണ്. ഇതോടെ ഒരു മാസത്തിനിടെ സംസ്ഥാനത്ത്‌ ഇടിമിന്നലേറ്റു മരിച്ചവരുടെ എണ്ണം 25 ആയി.

മേയ്‌ ഒന്നിന്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴു പേര്‍ മിന്നലേറ്റു മരിച്ചിരുന്നു. ഈവര്‍ഷം ഇടിമിന്നലേറ്റ്‌ 85 പേരാണ്‌ മരണമടഞ്ഞതെന്നും സ്‌പെഷല്‍ റിലീഫ്‌ കമ്മീഷണറുടെ ഓഫീസ്‌ അറിയിച്ചു.