തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ പരിശോധനയില്‍ ബിയര്‍-മദ്യ കുപ്പികള്‍ കണ്ടെത്തി. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്‍പ്പെടെ ഡങ്കിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ ആശുപത്രിയില്‍ മിന്നല്‍പരിശോധന നടത്തിയപ്പോഴാണ് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ മന്ത്രിക്ക് ലഭിച്ചത്. വാര്‍ഡുകളിലെ പരിശോധനയിലാണ് ഒഴിഞ്ഞ മദ്യക്കുപ്പികള്‍ പിടികൂടിയത്.

തിരുവനന്തപുരത്ത് ഡെങ്കിപ്പനി പടരുന്നത് താഴെത്തട്ടിൽ ശുചീകരണ പ്രവർത്തനങ്ങൾ എത്താത്തതുകൊണ്ടാണെന്ന് പരിശോധനയക്ക് ശേഷം ആരോഗ്യമന്ത്രി വ്യക്തമാക്കി. ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്ന തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും മന്ത്രി കണ്ടെത്തി.

തിരുവനന്തപുരം നഗരത്തില്‍ ഡെങ്കിപ്പനി ഇനിയും പടരാനുള്ള സാധ്യതകളുണ്ടെന്നാണ് മുന്നറിയിപ്പ് . ഇത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയത് ശുചീകരണത്തില്‍ വന്ന വീഴ്ചയാണെന്നാണ് വിലയിരുത്തല്‍ . നഗരസഭ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും അത് താഴേത്തട്ടിലേക്കെത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്‍പ്പെടെ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്ന തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശുചീകരണമടക്കം ഒരു പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്ന് മന്ത്രി കണ്ടെത്തി. സൂപ്രണ്ടടക്കം ജീവനക്കാര്‍ സമയത്ത് ആശുപത്രിയില്‍ ഹാജരാകുന്നില്ലെന്നും പരിശോധനയില്‍ വ്യക്തമായി . വീഴ്ച കണ്ടെത്തിയതോടെ ജീവനക്കാര്‍ക്ക് മന്ത്രി പരസ്യമായി മുന്നറിയിപ്പ് നല്‍കി.

ഇന്നലെ മാത്രം 99 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി കണ്ടെത്തിയത് . ഇതില്‍ 51പേരും തിരുവനന്തപുരം ജില്ലയിലാണ്.