തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റേയും ബിയറിന്റേയും വില കൂടും. പാതയോര മദ്യശാലകള്‍ അടക്കണമെന്ന സുപ്രീംകോടതി ഉത്തരവോടെ ബെവ്കോയ്ക്ക് ഉണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നടപടി.

ഏറ്റവും കൂടുതൽ വിൽക്കുന്ന ബ്രാൻഡുകള്‍ക്ക് 40 മുതൽ 100രൂപവരെ കൂടും. സാധാരണ മദ്യത്തിന്റെ വില 10 രൂപ മുതല്‍ 40 രൂപ വരേയും, പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് 30 മുതല്‍ 80 രൂപ വരെയുമാണ് വര്‍ധന. നിലവിലുള്ള വിലയുടെ അഞ്ച് ശതമാനമാണ് വര്‍ധന.

ബിയറിന്റെ വിലയില്‍ 10 രൂപ മുതല്‍ 20 രൂപ വരെയാണ് കൂടുക.ഒരു കെയ്‌സ് മദ്യത്തിന്റെ മൊത്ത വിതരണ ലാഭം 24 ശതമാനത്തില്‍ നിന്നു 29 ശതമാനമായി ബവ്‌റജിസ് കോര്‍പ്പറേഷന്‍ ഉയര്‍ത്തി. ഇതിന്റ അടിസ്ഥാനത്തിലാണ് ആനുപാതിക വില വര്‍ധന.അതായത് 750 മില്ലിലിറ്റര്‍ മക്ഡവല്‍ ബ്രാന്‍ഡിയുടെ വില നിലവിലുള്ളതിനേക്കാള്‍ 20 രൂപ കൂടും.

കഴിഞ്ഞമാസം മാത്രം നഷ്ടം 100 കോടിയിലേറെയെന്നാണ് കണക്കുകള്‍. ബവ്‌കോയുടെ ആകെയുള്ള ചില്ലറ മദ്യവില്‍പ്പനശാലകളില്‍ 90 എണ്ണം പ്രാദേശിക എതിർപ്പുകള്‍ കാരണം ഇനിയും തുറക്കാൻ കഴിഞ്ഞിട്ടില്ല. ഈ മാസത്തെ കണക്കെടുത്ത് പൂർത്തിയാകുമ്പോള്‍ നഷ്ടം 200 കോടികഴിയുമെന്നാണ് കണക്കുകൂട്ടൽ. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മദ്യവിലവർദ്ധിപ്പിക്കണമെന്ന് ബെവറേജത് കോർപ്പറേഷന്രെ തീരുമാനം സർക്കാർ അംഗീകരിക്കുകയായിരുന്നു.

വെയർഹൗസിൽ നിന്നും ബാറുകള്‍ക്കും ബെവ്ക്കോ- കണ്‍സ്യൂമർഫെഡ് ഔട്ട് ലെറ്റുകള്‍ക്കും മദ്യവിൽക്കുമ്പോള്‍ ലഭിക്കുന്ന ലാഭം വിഹിതം വർദ്ധിപ്പിക്കാനാണ് തീരുമാനം. നിലവിൽ 24ശതമാനംമാണ് ഓരോ കെയ്സ് മദ്യവിൽക്കുമ്പോഴും ബെവ്ക്കോക്ക് കമ്മീഷൻ. ഇത് 29 ശതമാനമാക്കും. ഔട്ട്ലെറ്റുകളുടെ കമ്മീഷൻ കൂടി ചേർക്കുമ്പോള്‍ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള 500നും ആയിരം രൂപക്കുമടയിലുള്ള മദ്യത്തിന് 40 മുതൽ 100രൂപവരെ കൂടുമെന്നാണ് കണക്ക്.