കണ്ണു ചെറുതായി തുറന്നു; ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി
നേരിയ മാറ്റങ്ങളാണെങ്കിലും ഇവ പ്രതീക്ഷ നൽകുന്നതാണെന്ന് ഡോക്ടർമാർ പറയുന്നു. അപകടത്തിൽ മരിച്ച ഇവരുടെ മകൾ തേജസ്വിനി ബാലയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിയുന്ന ബാലഭാസ്കറിന്റെ ആരോഗ്യസ്ഥിതിയിൽ നേരിയ വ്യത്യാസമെന്ന് ആശുപത്രി വൃത്തങ്ങൾ. കണ്ണ് ചെറുതായി തുറന്ന് എന്നാണ് ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരം. ഭാര്യ ലക്ഷ്മിയുടെ കണ്ണിൽ നിന്നും കണ്ണീർ വന്നതായും റിപ്പോർട്ടുണ്ട്. നേരിയ മാറ്റങ്ങളാണെങ്കിലും ഇവ പ്രതീക്ഷ നൽകുന്നതാണെന്ന് ഡോക്ടർമാർ പറയുന്നു. അപകടത്തിൽ മരിച്ച ഇവരുടെ മകൾ തേജസ്വിനി ബാലയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്.
വെന്റിലേറ്ററിൽ കഴിയുന്ന ഇരുവരും ഡോക്ടേഴ്സിന്റെ നിരീക്ഷണത്തിലാണ്. ഇന്നലെ പുലർച്ച നാലരയോടെയാണ് തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്തിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാഹനം മരത്തിലിടിച്ച് അപകടമുണ്ടായത്. ലക്ഷ്മിയെയും ബാലഭാസ്കറിനെയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയിരുന്നു. ഇരുപത്തിനാല് മണിക്കൂറിന് ശേഷം മാത്രമേ ബാലഭാസ്കറിന്റെ ആരോഗ്യത്തെക്കുറിച്ച് എന്തെങ്കിലും പറയാൻ സാധിക്കൂ എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ബാലഭാസ്കറിന്റെ സ്പൈനൽ കോഡിനാണ് പരിക്കേറ്റത്. ലക്ഷ്മിയുടെ പരിക്കുകൾ ഗുരുതരമല്ല എന്ന് അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കിയിരുന്നു. ബാലഭാസ്കറിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതായും ഡോക്ടേഴ്സ് വെളിപ്പെടുത്തി.