ദില്ലി: ചിരിക്കാന്‍ ആരുടെയും അനുമതി വേണ്ടെന്ന് കോണ്‍ഗ്രസ് എം.പി രേണു ചൗധരി. 'ചിരിക്ക് ആരും ഇതുവരെ ജിഎസ്ടി ചുമത്തിയിട്ടില്ലല്ലോ! അതിനാല്‍ത്തന്നെ ചിരി ഇനിയും തുടരും. മാത്രമല്ല, എവിടെയെങ്കിലും ചിരിക്കണമെങ്കില്‍ അതിന് എനിക്ക് ആരുടെയും അനുവാദവും ആവശ്യമില്ല' കോണ്‍ഗ്രസ് എംപി രേണുക ചൗധരിയുടേതാണു വാക്കുകള്‍. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതിനിടെ ചിരിച്ചതന്റെ പേരില്‍ അദ്ദേഹം പരിഹസിച്ചത് സംബന്ധിച്ച ചോദ്യത്തോടാണ് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്.

രാമായണം സീരിയലിനു ശേഷം ഇതുപോലൊരു ചിരി കേള്‍ക്കാന്‍ അവസരം ലഭിക്കുന്നത് ആദ്യമായാണെന്ന് ആയിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. ഈ വാക്കുകള്‍ സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ സമീപനം വെളിവാക്കുന്നതാണെന്ന് രേണുക ചൗധരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകളുടെ പിന്തുണ ഈ വിഷയത്തില്‍ തനിക്ക് ലഭിച്ചുവെന്ന് മുന്‍ കേന്ദ്രമന്ത്രി കൂടിയായ രേണുക ചൗധരി പ്രതികരിച്ചു.

രാജ്യമെമ്പാടുമുള്ള വനിതകളില്‍ നിന്ന് 'ചിരി' വിഷയത്തില്‍ തനിക്ക് ഉറച്ച പിന്തുണയാണു ലഭിച്ചത്. ട്വിറ്ററില്‍ തന്നെ പിന്തുണച്ച് ഹാഷ്ടാഗുകളുണ്ടായി. അഞ്ചു തവണ എംപിയായ വ്യക്തിയാണു താനെന്നും ഒരു 'നെഗറ്റീവ്' കഥാപാത്രവുമായി ചേര്‍ത്ത് പ്രധാനമന്ത്രി തന്നെ താരതമ്യപ്പെടുത്തിയത് ശരിയായില്ലെന്നും രേണുക പറഞ്ഞു. ഇന്നത്തെ സ്ത്രീകള്‍ എത്രത്തോളം മാറിപ്പോയെന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്ക് ഒട്ടും ധാരണയില്ലെന്നും രേണുക വിമര്ശിച്ചു.

എപ്പോഴും വളരെപ്പെട്ടെന്നാണ് ഞാന്‍ ചിരിക്കുക. എന്നാല്‍ ഇപ്പോള്‍ അക്കാര്യത്തില്‍ അല്‍പം ശ്രദ്ധാലുവാണ്. കേന്ദ്രത്തെ തന്റെ ചിരി കൊണ്ട് വെല്ലുവിളിക്കുകയാണു ചെയ്തത്. പാര്‍ലമെന്റ് നിയമങ്ങളുണ്ടാക്കുന്നുണ്ട്, പക്ഷേ അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നാണ് ആദ്യം പഠിപ്പിച്ചു കൊടുക്കേണ്ടതെന്നും രേണുക പറഞ്ഞു.