കുന്നംകുളം : പ്രണയബന്ധം സ്വന്തം വീട്ടില്‍ എതിര്‍ക്കുകയും കാമുകന് വിവാഹം കഴിക്കാന്‍ പ്രായം തടസമാകുകയും ചെയ്തതോടെ കാമുകി കാമുകന്‍റെ അമ്മയ്‌ക്കൊപ്പം പോയി. പ്രണയത്തെ കുറിച്ച് അറിഞ്ഞതോടെ തന്നെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കാന്‍ പുറപ്പെട്ട പെണ്‍കുട്ടിയാണ് കോടതിയുടെ അനുമതിയോടെ കാമുകന്‍റെ അമ്മയ്‌ക്കൊപ്പം പോയത്. കുന്നംകുളം പോലീസ് സ്‌റ്റേഷിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. 

കിഴുര്‍ സ്വദേശിയും പഴഞ്ഞി എം.ഡി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ കാമുകനും പിള്ളക്കാട് സ്വദേശിനിയായ കാമുകിയുമാണ് കഴിഞ്ഞ ദിവസം പോലീസ് സ്‌റ്റേഷിനില്‍ പരാതി നല്‍കാനായി പുറപ്പെട്ടത്. എന്നാല്‍, കാറില്‍ പിന്തുടര്‍ന്നെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇരുവരെയും പിടികൂടുകയും ആണ്‍കുട്ടിയെ കണക്കിന് മര്‍ദിച്ചുകയും ചെയ്തു. 

തുടര്‍ന്ന് ഇവര്‍ താലൂക്ക് ആശുപത്രി മൈതാനത്തേയ്ക്ക് ഓടിക്കയറി. തുടര്‍ന്ന് നാട്ടുകാര്‍ വിഷയത്തില്‍ ഇടപെടുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് കാമുകന്റെ കോളജിലെ വിദ്യാര്‍ത്ഥികളും സ്ഥലത്തെത്തി. ഇതിനിടെ എസ്.ഐ ടി.പി ഫര്‍ഷാദിന്‍റെ നേതൃത്വത്തില്‍ വീട്ടുകാരുമായി ചര്‍ച്ച നടത്തി. 

എന്നാല്‍, പെണ്‍കുട്ടി തിരികെ സ്വന്തം വീട്ടിലേയ്ക്ക് പോകാന്‍ തയ്യാറല്ലെന്ന് അറിയിച്ചു. പ്രണയം അംഗീകരിക്കില്ലെന്ന നിലപാടില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരും ഉറച്ചു നിന്നു. ഇതിനിടെ, പെണ്‍കുട്ടിയുടെ അമ്മ കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കുകയും ഇതില്‍ കേസെടുത്ത പോലീസ് ഇരുവരെയും വൈകിട്ട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. 

തുടര്‍ന്ന് ആര്‍ക്കൊപ്പം പോകാനാണ് താത്പര്യമെന്ന മജിസ്‌ട്രേറ്റിന്‍റെ ചോദ്യത്തിന് താന്‍ സ്‌നേഹിക്കുന്നയാളുടെ അമ്മയ്‌ക്കൊപ്പം പോകാന്‍ അനുവദിക്കണമെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ താത്പര്യം അനുസരിച്ച് പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.