കോട്ടയം: പ്രണയം മൂത്ത് അദ്ധ്യാപകനെ തേടി കോട്ടയത്തെത്തിയ 17 കാരിയെ ഒടുവില്‍ പോലീസ് കണ്ടെത്തി. ആന്ധ്രാക്കാരിയായ പെണ്‍കുട്ടിയാണ് വിവാഹിതനും മക്കളുമുള്ള അദ്ധ്യാപകനോട് പ്രണയം മൂത്ത് തേടി കേരളത്തില്‍ എത്തിയത്. പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ ആന്ധ്രാപോലീസിന് പരാതി നല്‍കുകയും അവര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് പെണ്‍കുട്ടി പിടിയിലായത്. 

കണക്കു പഠിപ്പിക്കാന്‍ കഴിഞ്ഞയാഴ്ച കോട്ടയത്ത് എത്തിയ അദ്ധ്യാപകനെ തേടി പെണ്‍കുട്ടി കോട്ടയം റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ലോഡ്ജിലായിരുന്നു എത്തിയത്. എന്നാല്‍ അദ്ധ്യാപകന് തന്നോട് പ്രണയമില്ലെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി അദ്ധ്യാപകനുമായി വാക്കുതര്‍ക്കം ഉണ്ടാക്കുകയും വഴക്കിട്ട് മുറിയില്‍ നിന്നും എങ്ങോട്ടോ ഇറങ്ങിപ്പോവുകയും ചെയ്തു. 

സംഭവം കണ്ട ഓട്ടോക്കാരാണ് വിവരം കോട്ടയത്തെ പോലീസിന് നല്‍കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കോട്ടയം നഗരത്തില്‍ നിന്നും പോലീസ് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ തന്നെ വീട്ടുകാര്‍ ആന്ധ്രാ പോലീസിന് പരാതി നല്‍കിയിരുന്നു. 

തുടര്‍ന്ന് പെണ്‍കുട്ടിക്ക് വേണ്ടി അന്വേഷണം നടത്തിയ കോട്ടയം ഈസ്റ്റ് പോലീസ് വിവരം ശേഖരിച്ച് ആന്ധ്രാ പോലീസിന് കൈമാറി. ഇപ്പോള്‍ വനിതാ പോലീസുകാരുടെ കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയെ ഇന്നെത്തുന്ന വീട്ടുകാര്‍ക്കൊപ്പം നാട്ടിലേക്ക് മടക്കി അയയ്ക്കാനുള്ള നീക്കത്തിലാണ് പോലീസ്.