പന്തളം കൊട്ടാരത്തിലെ പ്രതിനിധികൾ വിഡ്ഢിത്തം പുലമ്പുന്നുവെന്ന് വൈദ്യുതി മന്ത്രി എംഎം മണി. സുപ്രീംകോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയിൽ പറയുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

വയനാട്: പന്തളം കൊട്ടാരത്തിലെ പ്രതിനിധികൾ വിഡ്ഢിത്തം പുലമ്പുന്നുവെന്ന് വൈദ്യുതി മന്ത്രി എംഎം മണി. സുപ്രീംകോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയിൽ പറയുകയാണ് വേണ്ടത്. അല്ലാതെ, കൊഞ്ഞനംകുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പന്തളം കൊട്ടാരം പ്രതിനിധികൾ ആണും പെണ്ണുംകെട്ട നിലപാടാണ് സ്വീകരിക്കുന്നത്. എന്തുവിലകൊടുത്തും ശബരിമലയിൽ സ്ത്രീകളെ കയറ്റണമെന്ന് തന്നെയാണ് സർക്കാർ നിലപാടെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു. പഴയ പ്രമാണിത്തം പറഞ്ഞ് വിഡ്ഢിത്തം പുലമ്പിയിട്ട് കാര്യമില്ല. ശബരിമല ഞങ്ങളുടെ പൂര്‍വിക സ്വത്താണ്, സുപ്രീം കോടതി വിധി ലംഘിക്കുമെന്ന് കോടതിയില്‍ പറയട്ടെയെന്നും മണി പറഞ്ഞു.

രാജഭരണമല്ല, ജനാധിപത്യമാണ് രാജ്യം ഭരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം എംഎം മാണി പറഞ്ഞിരുന്നു. പന്തളം രാജകുടുംബം രാജവാഴ്ച കഴിഞ്ഞകാര്യം മറന്നുപോയത് കൊണ്ടാണ് ശബരിമലയുടെ കാര്യത്തിൽ അഭിപ്രായം പറയുന്നതെന്ന് മണി പറഞ്ഞു. ശബരിമലയിലെ യുവതി പ്രവേശനവും ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും സംബന്ധിച്ച് പന്തളം രാജ കുടുംബാഗങ്ങള്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.