പ്രശസ്ത കഥകളി ആചാര്യന്‍ പത്മഭൂഷൺ മടവൂര്‍ വാസുദേവന്‍ നായര്‍ (87) അന്തരിച്ചു. കൊല്ലം അഞ്ചലിലെ ക്ഷേത്രത്തില്‍ വച്ചാണ് മരണം സംഭവിച്ചത്. കഥകളി അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കരോട്ട് വീട്ടിൽ രാമചന്ദ്രക്കുറുപ്പിന്റെയും കല്യാണിയമ്മയുടെയും മൂന്നാമത്തെ മകനായാണ് മടവൂർ വാസുദേവൻ നായരുടെ ജനനം. കഥകളിയില്‍ പുരാണബോധം, മനോധർമ്മവിലാസം, പാത്രബോധം, അരങ്ങിലെ സൗന്ദര്യസങ്കൽപ്പം തുടങ്ങിയവ മടവൂരിന്റെ മികച്ച വേഷങ്ങളായിരുന്നു. താടിവേഷങ്ങൾ ഒഴിച്ചുനിർത്തിയാൽ മറ്റെല്ലാ വിഭാഗം കഥകളിവേഷങ്ങളിലും അദ്ദേഹം ചാതുര്യം തെളിയിച്ചു.

കേരളകലാമണ്ഡലം പുരസ്കാരം, തുളസീവനം പുരസ്കാരം, സംഗീതനാടക അക്കാദമി പുരസ്കാരം, കേന്ദ്ര സർക്കാർ ഫെലോഷിപ്പ്, കോട്ടക്കൽ ആര്യവൈദ്യശാലയുടെ “രംഗകുലപതി” പുരസ്കാരം, കലാദർപ്പണ പുരസ്കാരം, ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാ സാംസ്കാരിക സമിതി പുരസ്കാരം, 1997ൽ കേരള ഗവർണറിൽ നിന്നും വീരശൃംഖല തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. രാജ്യം പത്മഭൂഷണ്‍ ആദരിച്ചിട്ടുണ്ട്. സാവിത്രി അമ്മയാണ് ഭാര്യ. മക്കൾ: മധു, മിനി, ഗംഗ തമ്പി(ഭരതനാട്യം നർത്തകി)