സമാധാനം തകരുന്നത് സർക്കാർ തന്നെ അസ്വസ്ഥത സ്പോൺസർ ചെയ്‌താൽ മാത്രമെന്നും വിമര്‍ശനം

ചെന്നൈ: മധുര തിരുപ്പരൻകുണ്ഡ്രം ദീപം തെളിക്കൽ കേസി‍ല്‍ തമിഴ്നാട് സർക്കാരിന് തിരിച്ചടി .ജസ്റ്റിസ് സ്വാമിനാഥന്‍റെ ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചു. ദർഗയോട് ചേർന്ന ദീപത്തൂണിൽ തന്നെ ദീപം തെളിക്കണമെന്ന് കോടതി. ദേവസ്ഥാനത്ത് ദീപം തെളിക്കണമെന്നും മറ്റുള്ളവർ അനുഗമിക്കരുതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ദീപം തെളിച്ചാൽ പ്രദേശത്തെ സമാധാനം തകരുമെന്ന സർക്കാർ വാദം അസംബന്ധമാണെന്നും കോടതി പറഞ്ഞു. 

സ്റ്റാലിൻ സർക്കാരിനെതിരെ ഉത്തരവില്‍ കടുത്ത വിമർശനമുണ്ട്. സമുദായങ്ങൾക്കിടയിൽ അവിശ്വാസം വളരാൻ പ്രേരിപ്പിക്കുന്നുവെന്നാണ് വിമര്‍ശനം. സമാധാനം തകരുന്നത് സർക്കാർ തന്നെ അസ്വസ്ഥത സ്പോൺസർ ചെയ്‌താൽ മാത്രമെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ അജണ്ടയ്ക്കായി ആ നിലയിലേക്ക് പോകരുത്. അത്തരം സാഹചര്യത്തിലേക്ക് സർക്കാർ തരം താഴില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു. 

ഉയർന്ന സ്ഥലത്ത് ദീപം തെളിക്കുന്നത് വിശ്വാസികൾക്ക് കാണാൻ വേണ്ടിയാണ്. വിശ്വാസികളുടെ ആവശ്യം ക്ഷേത്രഭരണ സമിതി അംഗീകരിക്കാത്തതിന് ഉചിതമായ കാരണങ്ങളില്ല. ദീപത്തൂണിൽ തന്നെ ദീപം തെളിക്കണം. സർക്കാർ സാങ്കല്പിക ഭീതി പരത്തുകയാണെന്നും കോടതി കുറ്റപ്പെടുത്തി. ദർഗയോട് ചേർന്ന് ദീപം തെളിക്കാൻ അനുമതി നൽകിയ ജസ്റ്റിസ് ജി ആർ സ്വാമിനാഥന്റെ ഉത്തരവിനെതിരെ നൽകിയ അപ്പീലുകളിൽ ജസ്റ്റിസുമാരായ ജി ജയചന്ദ്രൻ, കെ കെ രാമകൃഷ്ണൻ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പറഞ്ഞത്.