കാണ്‍പുര്‍: രാജ്യത്തെ അന്‍പതിനായിരത്തോളം മദ്രസാ അധ്യാപകര്‍ക്ക് രണ്ട് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ ശമ്പളം അനുവദിച്ചില്ലെന്ന് പരാതി. ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, തുടങ്ങിയ 16 സംസ്ഥാനങ്ങളിലെ മദ്രസാ അധ്യാപകര്‍ക്കാണ് രണ്ട് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ ശമ്പളം നിഷേധിച്ചിരിക്കുന്നത്.

2008-09 കാലത്ത് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നടപ്പാക്കിയ മദ്രസകളില്‍ ഉന്നത വിദ്യാഭ്യാസം നല്‍കാനുള്ള പ്രത്യേക പദ്ധതിയാണ് ഫണ്ടില്ലാതെ പ്രതിസന്ധിയിലായത്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധിയാളുകള്‍ ജോലി വിട്ടെന്നാണ് റിപ്പോര്‍ട്ട്. ഈ പദ്ധതിയനുസരിച്ച് ബിരുദയോഗ്യതയുള്ളവര്‍ക്ക് 6,000 രൂപയും മാസ്റ്റര്‍ ഡിഗ്രിയുള്ളവര്‍ക്ക് 12,000 രൂപയുമായിരുന്നു ശമ്പളമായി ലഭിച്ചിരുന്നത്. ആകെ ശമ്പളത്തില്‍ 75-80 ശതമാനം കേന്ദ്രം വഹിക്കുകയും അവശേഷിക്കുന്ന തുക സംസ്ഥാനങ്ങള്‍ നല്‍കുന്ന രീതിയിലുമായിരുന്നു പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. 

രാജ്യത്ത് ആകെയുള്ള 18,000 മദ്രസകളില്‍ പകുതിയും യുപിയിലാണ്. 25,000 അധ്യാപകരാണ് ഇവിടെയുള്ളത്. രണ്ട് വര്‍ഷമായി അവര്‍ക്ക് ശമ്പളം ലഭിച്ചിട്ട് ചില സംസ്ഥാനങ്ങളില്‍ മൂന്ന് വര്‍ഷമായി ശമ്പളം ലഭിക്കാത്തവരുമുണ്ട്. ഈ അവസ്ഥയില്‍ ജനുവരി 8-ന് ലക്‌നൗവില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഞങ്ങളുടെ തീരുമാനം..... അഖിലഭാരതീയ മദ്രാസാ ആധുനീകരണ്‍ ശിക്ഷക് സംഘ് അധ്യക്ഷന്‍ മുസ്ലീം റാസഖാന്‍ പറയുന്നു.