മുംബൈ: മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പെടെ മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട പത്ത് നഗരസഭകളിലേക്കുളള വോട്ടെടുപ്പ് തുടങ്ങി. 20 വര്‍ഷമായി മുംബൈ കോര്‍പ്പറേഷന്‍ ഭരിക്കുന്ന ശിവസേന ഇത്തവണ ബിജെപി സഖ്യമുപേക്ഷിച്ച് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.

37,000 കോടി വാര്‍ഷിക ബജറ്റുള്ള മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പെടെ മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട പത്ത് നഗരസഭകളിലേക്കുളള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചരവരെയാണ് പോളിംഗ്. 20 വര്‍ഷമായി മുംബൈ കോര്‍പ്പറേഷന്‍ ഭരിക്കുന്ന ശിവസേന ഇത്തവണ ബിജെപി സഖ്യമുപേക്ഷിച്ച് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പോടെ മഹാരാഷ്ട്രയില്‍ ശക്തിയാര്‍ജിച്ച ബിജെപി മുംബൈയില്‍ അധിക സീറ്റുകള്‍ ചോദിച്ചതാണ് ശിവസേനയെ ചൊടിപ്പിച്ചത്. 227 സീറ്റിലും ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമ്പോള്‍ പതിനാറ് സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കി. 211 ഇടത്ത് ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. കോണ്‍ഗ്രസും എന്‍സിപിയും രാജ്താക്കറെയുടെ എംഎന്‍എസും വാശിയേറിയ പ്രചാരണമാണ് നടത്തിയത്.