അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ കൃത്യമായ തെളിവുണ്ടെന്ന് മഹാരാഷ്ട്ര പൊലീസ്. അറസ്റ്റിലായവരുടെ മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച് രേഖകൾ കണ്ടെത്തി. 

മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് മഹാരാഷ്ട്ര പൊലീസ്. അറസ്റ്റ് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എഡിജിപി പി.ബി. സിങ് വിശദീകരിച്ചു. സുപ്രീം കോടതിയിൽ നിന്ന് അടക്കം വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ വീശദീകരണം.

അറസ്റ്റിലായവർക്കെല്ലാം മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നും ഇത് തെളിയിക്കുന്ന കത്തുകളും സംഭാഷണങ്ങളും കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇവർ ശ്രമിച്ചു. കബിർ കലാ മഞ്ചുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായത്. റോണ വിൽസൺ, സുരേന്ദ്ര ഗാഡ്‌ലിങ് എന്നിവർ നടത്തിയ രഹസ്യ സംഭാഷണങ്ങൾ പൊലീസ് കണ്ടെത്തി. ഇതിനെ ചുറ്റിപ്പറ്റിയാണ് 5 പേരിലേക്ക് അന്വേഷണം എത്തിയത്. സർക്കാരിനെതിരായ മാവോയിസ്റ്റ് ഗൂഢാലോചനയാണ് സംഭാഷണത്തിൽ. അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകർ രാജീവ് ഗാന്ധി വധക്കേസിലേതു പോലെ കത്തുകൾ കൈമാറിയിരുന്നു. ആയിരക്കണക്കിന് മിനുറ്റ്സുകൾ, മെയിലുകൾ, കത്തുകൾ, മറ്റു രേഖകൾ എന്നിവ പിടിച്ചെടുത്തു എഡിജിപി പരംബിർ സിങ് പറഞ്ഞു

ശേഖരിച്ച തെളിവുകൾ സുപ്രീം കോടതിയിൽ ഹാജരാക്കും. അനുകൂല വിധി കോടതിയിൽ നിന്ന് ലഭിക്കുമെന്നും എഡിജിപി പറഞ്ഞു. ഇതാദ്യമായി ആണ് പൗരാവകാശ പ്രവർത്തകരുടെ അറസ്റ്റിന് ശേഷം മഹാരാഷ്ട്ര പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ വിശദീകരണം നൽകുന്നത്.