പ്രതിഷേധ സാധ്യത കണക്കിലെടുത്ത് റവന്യൂ ഉദ്യോഗസ്ഥര്‍ പൊലീസ് സഹായം തേടി

മലപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ ഇന്ന് പുനരാരംഭിക്കും. കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നാണ് രാവിലെ ഒന്‍പതുമണിയോടെ റവന്യൂ വകുപ്പ് സര്‍വേ നടപടികള്‍ തുടങ്ങുന്നത്. സര്‍വേ നടപടികള്‍ തടയുമെന്ന് ദേശീയപാത ആക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂമിക്ക് വില നിശ്ചയിച്ചതിന് ശേഷം മാത്രമേ സര്‍വേ നടപടികള്‍ തുടങ്ങാവൂ എന്നാണ് ഭൂവുടമകളുടെ ആവശ്യം.

എന്നാല്‍ സര്‍വേ നടപടികള്‍ക്ക് ശേഷം മാത്രമേ ഭൂമിയുടെ വില നിശ്ചയിക്കാന്‍ കഴിയുള്ളുവെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. തര്‍ക്കം പരിഹരിക്കാന്‍ ഇന്നലെ കുറ്റിപ്പുറത്ത് വിളിച്ച് ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് റവന്യൂ ഉദ്യോഗസ്ഥര്‍ പൊലീസ് സഹായം തേടിയിട്ടുണ്ട്.