രാവിലെ 11 മണിക്ക് ദൈവ നാമത്തിലായിരുന്നു രാജ്യസഭയില്‍ നടന്‍ സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. ഭാര്യ രാധികയും മക്കളും സത്യപ്രതിജ്ഞ ചടങ്ങ് കാണാന്‍ രാജ്യസഭാ ഗ്യാലറിയില്‍ എത്തിയിരുന്നു. കേരളീയ വേഷം ധരിച്ചെത്തിയ സുരേഷ് ഗോപിക്കും കുടുംബാംഗങ്ങള്‍ക്കും പാര്‍ലമെന്റ് കവാടത്തില്‍ ക്യാമറകള്‍ക്ക് മുമ്പില്‍ അല്പനേരം ചിലവിടേണ്ടിവന്നു.

രാജ്യസഭാ സെക്രട്ടറി ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സത്യപ്രതിജ്ഞക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കണ്ടു. പ്രധാനമന്ത്രിയെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ക്ഷണിച്ച് കസവ് ഷാള്‍ സമ്മാനിച്ചതായി സുരേഷ് ഗോപി പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് താന്‍ നല്‍കിയ ഷാളാണ് ഇപ്പോഴും മുഖ്യ പരിപാടികള്‍ക്ക് പോകുമ്പോള്‍ ധരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞതായി സുരേഷ് ഗോപി അറിയിച്ചു. 

തന്നെ ഷാള്‍ ഗോപി എന്ന വിളിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇതെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യസഭയില്‍ മുഴുവന്‍ സമയവും ചിലവഴിച്ച് കാര്യങ്ങള്‍ പഠിക്കുകയാണ് ആദ്യത്തെ പരിഗണനയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.