ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ കൈവശമായിരുന്ന 517 വര്‍ഷം പഴക്കമുള്ള സ്വര്‍ണ ഖുര്‍ആന്‍ ഇനി മലയാളിക്ക് സ്വന്തം. രണ്ടുകിലോ ഭാരംവരുന്ന സുവര്‍ണ്ണ ഗ്രന്ഥത്തിന് 12 കോടി രൂപയിലേറെയാണ് മതിപ്പു വില.

വിജ്ഞാനത്തിന്റെ താക്കോലായ ഖുര്‍ആന്റെ അമൂല്യ ശേഖരം കരസ്ഥമാക്കിയിരിക്കുകയാണ് നാദാപുരം സ്വദേശി ഹാരിസ്. 22 കാരറ്റ് സ്വര്‍ണത്തില്‍ പൂര്‍ണമായി കൈ കൊണ്ട് എഴുതിയെതാണ് ഇതിലെ എല്ലാ ആയത്തുകളും. രണ്ടു കിലോഭാരം വരുന്ന ഈ സ്വര്‍ണ ഖുര്‍ആന് 70 ലക്ഷം ദിര്‍ഹം അഥവാ 12 കോടിയിലേറെ രൂപയാണ് മതിപ്പ് വില. എ.ഡി പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ഖുര്‍ആന്‍ മലേഷ്യയിലുള്ള ഭാര്യാസഹോദരനാണ് നല്‍കിയത്. 17.5 സെന്റീമീറ്റർ വീതിയും 24 സെന്‍റീമീറ്റർ നീളവുമുള്ള ഖുര്‍ആന്‍ ചൈനയില്‍ നിര്‍മിച്ചതാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എ.ഡി 16 മുതല്‍ 50 വര്‍ഷം ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ കൈവശമായിരുന്നു ആദ്യം. പിന്നീട് 339 വര്‍ഷം ചൈനയിലെ മുസ്ലിം ടീച്ചേര്‍സ് സൂക്ഷിച്ചു. 

സ്വര്‍ണ ഖുര്‍ആന്റെ ഏഴാമത് ഉടമസ്ഥനാണ് ഹാരിസ്. രണ്ടുവര്‍ഷത്തോളം സമയമെടുത്ത് രേഖകളെല്ലാം ശരിയാക്കിയതിനു ശേഷമാണ് ഖുറാന്‍ പ്രതി മലേഷ്യയില്‍ നിന്ന് അബുദാബിയിലെത്തിച്ചത്. സുവര്‍ണ ഗ്രന്ഥത്തിന്റെ അമൂല്യ ശേഖരം വീട്ടിലെത്തിയ ശേഷം ഐശ്വര്യം കൈവന്നതായി ഗൃഹനാഥന്‍ പറയുന്നു. അമൂല്യ സമ്പത്തിനെകുറിച്ച് പുറംലോകം അറിയണം. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഉപകരിക്കണം. അതുകൊണ്ട് തന്നെ സ്വര്‍ണ ഖുര്‍ആന്‍ ഏതെങ്കിലും മ്യൂസിയത്തിന് കൈമാറുകയാണ് ലക്ഷ്യം. ഇക്കാര്യം അറബ് രാജകുടുംബങ്ങളുടെയും പുരാവസ്തുവസ്തു ഗവേഷകേന്ദ്രത്തിന്റെയും ശ്രദ്ധയില്‍പെടുത്താന്‍ ഒരുങ്ങുകയാണ് ഈ നാദാപുരംകാരന്‍.