ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ ഒഴുക്കില്‍പെട്ട് മരിച്ച മലയാളി വിദ്യാര്‍ത്ഥി ആല്‍ബര്‍ട്ടിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു. റാക് സെയ്ഫ് ഹോസ്‌പിറ്റലില്‍ നൂറുകണക്കിന് ആളുകളാണ് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. സഹപാഠികളും അധ്യാപകരും യാത്രാമൊഴി നല്‍കാനെത്തിയ കാഴ്ച തടിച്ചുകൂടിയ നൂറുകണക്കിനുപേരെ കണ്ണീരിലാഴ്ത്തി. സംസ്ക്കാരകര്‍മ്മം നാളെ ഉച്ചയ്ക്ക് ആവോലിക്കുഴി ദേവാലയത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. എറണാകുളം സ്വദേശികളായ ജോയിയുടെയും വത്സമ്മയുടെയും മകനാണ്.

റാസല്‍ഖൈമ സെയിന്‍റ് ആന്‍റണി പാദുവ ദേവാലയത്തിലെ ഫാദര്‍.തോമസ്‌ അമ്പാറ്റുകുഴി ആശുപത്രിയില്‍ നടന്ന പ്രാര്‍ത്ഥനാചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. റാസല്‍ഖൈമ ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒന്നാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൂട്ടുകാര്‍ക്കൊപ്പം ഫുജൈറ മദയിലെ വാദിയില്‍ മഴ ആസ്വദിക്കാന്‍ പോയ ആല്‍ബര്‍ട്ട് അപകടത്തില്‍പെട്ടത്. വാഹനം ഒഴുക്കില്‍പെടുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തോടൊപ്പം ഒഴുകി പോവുകയായിരുന്നു.