തിരുവനന്തപുരം: ആരാധനാലയങ്ങളും വീടുകളിലും മോഷണം നടത്തുന്ന അന്തര്‍സംസ്ഥാന സംഘത്തിലെ മൂന്ന് പേരെ മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലംകോട് അമ്പലത്തിനടുത്തുള്ള ബിവറേജ് ഷോപ്പില്‍ മോഷണം നടത്താനുള്ള പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ഇവര്‍ പിടിലായതെന്ന് നെടുമങ്ങാട് ഡി.വൈ.എസ്‌.പി അനില്‍കുമാര്‍ പറഞ്ഞു.

നെടുമങ്ങാട് സ്വദേശി ജി. ഗോപു, കൊല്ലം അഞ്ചാലുംമൂട് സ്വദേശി എ.ഹസ്സന്‍, പേരൂര്‍ക്കട കുടപ്പനക്കുന്ന് പൈപ്പ് ലൈന്‍ റോഡില്‍ മേക്കോണത്ത് വീട്ടില്‍ വി ജോബി(28) എന്നിവരാണ് പിടിയിലായത്. 200ലേറെ മോഷണ കേസിലെ പ്രതികളായ ഇവരെ അന്തിയൂര്‍ക്കോണത്തു നിന്നാണ് പിടികൂടിയത്. ജയിലില്‍ നിന്നിറങ്ങിയ ഇവര്‍ കൊല്ലംകോടുള്ള ഒരു വീട് വാടക്കെടുത്താണ് മോഷണത്തിന് പദ്ധതി തയ്യാറാക്കിയിരുന്നത്. ഈ വീട് 20 ലക്ഷത്തിന് വാങ്ങാനും ഇവര്‍ തീരുമാനിച്ചിരുന്നതായി പൊലീസ് പറയുന്നു. രണ്ട് മാസം മുന്‍പ് മലയിന്‍കീഴ് ഇരട്ടക്കലുങ്ക് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് മോഷണം നടത്തിയത് ഗോപുവാണെന്ന് ചോദ്യ ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മലയിന്‍കീഴ് സി.ഐയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ റിമാന്‍ഡ് ചെയ്തു.