മാലെ: മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനുപിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസും ജഡ്ജിയും ഉള്‍പ്പെടെ മൂന്നുപേരെ പ്രസിഡന്റ് അബ്ദുള്ള യമീന്‍ തടവിലാക്കി. മുന്‍ പ്രസിഡന്റ് മൗമൂന്‍ അബ്ദുള്‍ ഗയൂമിനെയും അറസ്റ്റ് ചെയ്തു. ഇവരെ മോചിപ്പിക്കാന്‍ ഇന്ത്യ സൈനിക ഇടപെടല്‍ നടത്തണമെന്ന് ശ്രീലങ്കയില്‍ കഴിയുന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അഭ്യര്‍ഥിച്ചു. മാലദ്വീപുമായുള്ള സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കണമെന്ന് യു.എസിനോട് അദ്ദേഹം പറഞ്ഞു.

ചീഫ് ജസ്റ്റിസ് അബ്ദുള്ള സയീദ്, ജഡ്ജി അലി ഹമീദ് എന്നിവരെയും രജിസ്ട്രാര്‍ ഹസന്‍ സയീദിനെയുമാണ് കോടതിയില്‍ അതിക്രമിച്ചുകയറിയ പട്ടാളവും പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കോടതിക്കുപുറത്തുണ്ടായിരുന്ന ജനത്തെ പിരിച്ചുവിടാന്‍ കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചു. തടവിലാക്കിയവരുടെ പേരിലുള്ള കുറ്റങ്ങളെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. മുന്‍ പ്രസിഡന്റ് മൗമൂന്‍ അബ്ദുള്‍ ഗയൂമിനൊപ്പം മരുമകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 30 വര്‍ഷം മാലദ്വീപിന്റെ പ്രസിഡന്റായിരുന്ന ഗയൂം യമീന്റെ അര്‍ധ സഹോദരനാണ്. 

നഷീദിനും എട്ടുരാഷ്ട്രീയക്കാര്‍ക്കും നല്‍കിയ തടവുശിക്ഷ റദ്ദാക്കണമെന്നും അയോഗ്യരാക്കിയ 12 പാര്‍ലമെന്റ് അംഗങ്ങളെ തിരിച്ചെടുക്കണമെന്നും സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇത് യമീന്‍ നടപ്പാക്കിയിട്ടില്ല. തടവിലാക്കിയ ജഡ്ജിമാരെയും മുന്‍ പ്രസിഡന്റ് ഗയൂമടക്കമുള്ള രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കാന്‍ പട്ടാളത്തിന്റെ പിന്തുണയോടെ ഇന്ത്യ ദൂതനെ അയയ്ക്കണമെന്നാണ് നഷീദിന്റെ അഭ്യര്‍ഥന. 'ട്വിറ്ററി'ലൂടെയാണ് നഷീദ് അഭ്യര്‍ഥന നടത്തിയത്. പ്രസിഡന്റ് യമീന്‍ നിയമവിരുദ്ധമായി പട്ടാളനിയമം പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ അധികാരത്തില്‍നിന്ന് പുറത്താക്കണമെന്നും നഷീദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.