പ്രതിപക്ഷ ഐക്യം കോണ്‍ഗ്രസിനൊപ്പം സോണിയാഗാന്ധിയുമായി മമത കൂടിക്കാഴ്ച്ച നടത്തി ബിജെപി വിമത നേതാക്കളുമായി ചര്‍ച്ച നടത്തി പ്രദേശിക പാര്‍ട്ടിള്‍ക്കൊപ്പം ചേര്‍ന്ന് മത്സരിക്കും ബിജെപി പരാജയപ്പെടുത്തുമെന്ന് മമത

ദില്ലി: ബിജെപിക്ക് എതിരായ പ്രതിപക്ഷ ഐക്യനീക്കം കോണ്‍ഗ്രസിനെ ഒഴിവാക്കിയാവില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രദേശിക പാര്‍ട്ടികള്‍ക്ക് ഒപ്പം സഹകരിച്ച് ബിജെപിയെ ഒറ്റകെട്ടായി നേരിടുമെന്നും സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മമതാ പറഞ്ഞു. യശ്വന്ത് സിന്‍ഹയടക്കം ബിജെപി വിമത നേതാക്കളുമായും മമത ചര്‍ച്ച നടത്തി.

കോണ്‍ഗ്രസ് ഇല്ലാതെയുള്ള ഫെഡറല്‍ സഖ്യമെന്ന ആശയത്തിന് മാറ്റം വരുത്തിയാണ് 10 ജന്‍പഥിലെ സോണിയാഗാന്ധിയുടെ വസതിയിലെത്തി മമതാ ബാനര്‍ജി കൂടിക്കാഴ്ച്ച നടത്തിയത്. സോണിയാഗാന്ധി ഏറ്റവും മികച്ച സുഹൃത്തെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള മമതയുടെ ആദ്യ പ്രതികരണം. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ബിജെപിയെ പരാജയപ്പെടുത്താന് കോണ്ഗ്രസിനൊപ്പമുള്ള പ്രതിപക്ഷ ഐക്യത്തിന് കഴിയുമെന്നും മമതാ ബാനര്‍ജി പറഞ്ഞു.

കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയാശംസ നേര്‍ന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനും മായവതിക്കും ഒപ്പം ചേര്ന്ന് ഐക്യം ശക്തിപ്പെടുത്തുമെന്നും വ്യക്തമാക്കി.നരേന്ദ്രമോദിക്ക് എതിരെ വിമര്‍ശനം ഉയര്‍ത്തിയ വിമത ബിജെപി നേതാക്കളായ ശത്രുഘനന്‍ സിനഹ, അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ എന്നിവരുമായും മമതാ ചര്‍ച്ച നടത്തി. എന്‍സിപി നേതാവ് ശരത് പവാര്‍ ഡിഎംകെ എംപി കനിമൊഴി ടിഡിപി നേതാവ് വൈഎസ് ചൌധരി എന്നിവരുമായി കഴിഞ്ഞ ദിവസം മമത കൂടിക്കാഴ്ച്ച നടത്തിയരുന്നു. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ ഭൂരിഭാഗവും വിറ്റഴിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് എതിരെ പ്രതികരിച്ച മമതയെ പിന്തുണച്ച് മായാവതി രംഗത്തെത്തി.എന്തായാലും വരുന്ന കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഫലം രാഹുല്‍ ഗാന്ധിക്ക് ഒപ്പം പ്രതിപക്ഷത്തിനും നിര്‍ണ്ണായകമാകും.