വാഷിംഗ് മെഷീനിൽനിന്ന് പോലീസ് പ്രതിയെ പിടിച്ചു
മുംബൈ: 14 വർഷമായി തേടുന്ന പ്രതിയെ വീടിനുള്ളിലെ വാഷിംഗ് മെഷീനിൽനിന്ന് പോലീസ് പിടികൂടി. മുംബൈയിലെ ജുഹുവിലാണ് സംഭവം. അൻപത്തിനാലുകാരനായ അഭിഭാഷകനാണ് വാഷിംഗ് മെഷീനിലെ തന്റെ ഒളിവുജീവിതം അവസാനിപ്പിക്കേണ്ടി വന്നത്. ജനങ്ങളെ കബളിപ്പിച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ പോലീസ് അന്വേഷിച്ചിരുന്നത്. 2002ലായിരുന്നു ഈ കേസിനാസ്പദമായ സംഭവം.
കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും പോലീസിന് പ്രതിയെ കോടതിയിൽ ഹാജരാക്കാനായില്ല. ഏതാനും വർഷങ്ങൾക്കു മുന്പ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, അടുത്തിടെ നടന്ന ഒരു കോടി രൂപയുടെ തട്ടിപ്പുകേസിലും ഇയാൾക്കു പങ്കുണ്ടെന്നറിഞ്ഞതോടെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്.
രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സംഘം പ്രതിയുടെ വീട്ടിലെത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. തെരച്ചിൽഅവസാനിപ്പിച്ച് അന്വേഷണസംഘം മടങ്ങാൻ തുടങ്ങിയപ്പോഴാണ് വാഷിംഗ് മെഷീനുള്ളിൽനിന്ന് പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തത്.